വിജയവാഡ: പ്രസവത്തിനായി എത്തിയ യുവതി ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ബഹളം. തിരുപ്പതി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലാണ് സംഭവം. നെല്ലൂര്‍ ജില്ലയിലെ സല്ലുരുപേട്ട സ്വദേശിനിയായ യുവതിയാണ് പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
എന്നാല്‍ താന്‍ നിരവധി തവണ ഗര്‍ഭകാല പരിശോധനകള്‍ക്കായി ഇതേ ആശുപത്രിയില്‍ എത്തിയിരുന്നതാണെന്നും, ഇപ്പോള്‍ ഡോക്ടര്‍മാര്‍ ഇങ്ങനെ പറയുന്നതില്‍ ദുരൂഹതയുണ്ടെന്നുമാണ് യുവതി പറയുന്നത്. ഇതേ ആശുപത്രിയില്‍ നിരവധി തവണ ചികിത്സയ്ക്കായി എത്തിയിരുന്നതായി ഇവരുടെ ബന്ധുക്കളും പറയുന്നു.
സംഭവത്തില്‍ ആശുപത്രിക്കെതിരെ യുവതി അധികൃതര്‍ക്ക് പരാതി നല്കി. ആശുപത്രിയില്‍ ബഹളംവെച്ചതിനും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും യുവതിക്കെതിരെ ആശുപത്രി അധികൃതരും പൊലീസില്‍ പരാതി നല്‍കിയതായി സൂപ്രണ്ട് അറിയിച്ചു.
പ്രസവത്തിനായി ഇന്നു രാവിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് യുവതി ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാകാനാണ് താന്‍ എത്തിയതെന്നും, ഗര്‍ഭിണിയല്ലെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നുമാണ് യുവതി ആരോപിക്കുന്നത്. ആശുപത്രി അധികൃതരുമായി ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ യുവതിയ്ക്കെതിരെ അലിപിരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടിവയറ്റില്‍ അടിഞ്ഞ പ്രത്യേകതരം കുമിളകള്‍ കാരണം യുവതിയുടെ വയര്‍ വീര്‍ത്ത നിലയിലായതാണെന്നും അവര്‍ ഗര്‍ഭിണിയല്ലെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സ്ത്രീയുടെ മാനസിക നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ശ്രമത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക