മകളുടെ വിവാഹത്തിനായി വാങ്ങിയ 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഓട്ടോയില്‍ മറന്നുവച്ച് അച്ഛന്. പക്ഷേ ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലും ആ സ്വര്‍ണം തിരികെ ഏല്‍പ്പിച്ച് നാടിന് മാതൃകയാവുകയാണ് ശരവണ കുമാര്‍ എന്ന ഓട്ടോ ഡ്രൈവര്‍. ചെന്നൈയില്‍ നിന്നാണ് സത്യസന്ധതയുടെ ഈ വാര്‍ത്ത.
പോള്‍ ബ്രൈറ്റ് എന്ന ബിസിനസുകാരനായ വ്യക്തിയാണ് മകളുടെ വിവാഹത്തിന് ആവശ്യമായ സ്വര്‍ണാഭരണങ്ങള്‍ അടങ്ങുന്ന ബാഗുമായി ശരവണ കുമാറിന്റെ ഓട്ടോയില്‍ കയറിയത്. ക്രാംപെട്ട് എന്ന സ്ഥലത്തേക്ക് പോകണമെന്ന് ഡ്രൈവറോട് പറയുകയും ചെയ്തു. യാത്രയില്‍ ഉടനീളം ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. സ്ഥലം എത്തിയപ്പോള്‍ ഇറങ്ങിയ പോള്‍ ഓട്ടോ കൂലിയും കൊടുത്ത് വീട്ടിലേക്ക് കയറിപ്പോയി. എന്നാല്‍ വീടിനുള്ളില്‍ കയറിയപ്പോഴാണ് സ്വര്‍ണം ഓട്ടോയില്‍ നിന്നും എടുത്തിട്ടില്ലെന്ന കാര്യം ഓര്‍ത്തത്. ഇതോടെ വീട്ടുകാരും ആകെ തളര്‍ന്നു. 20 ലക്ഷം രൂപയുടെ സ്വര്‍ണം ആരാണ് മടക്കി നല്‍കുന്നത് എന്ന ചിന്തയും ഇവരെ അലട്ടി. ഓട്ടോറിക്ഷയുടെ നമ്ബറോ ഡ്രൈവറുടെ പേരോ ഒന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു.
ഇതോടെ സഹായം തേടി ക്രാംപെട്ട് പൊലീസ് സ്റ്റേഷനിലെത്തി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇത് ശരവണ കുമാറിന്റെ സഹോദരിയുടെ പേരിലുള്ള ഓട്ടോയാണെന്ന് കണ്ടെത്തി. ഇവരുടെ വീട്ടിലേക്ക് പുറപ്പെടാന്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്ബോഴാണ് ഓട്ടോയില്‍ ശരവണന് സ്റ്റേഷനിലേക്ക് എത്തുന്നത്. തന്റെ ഓട്ടോയില്‍ മറന്നു വച്ച സ്വര്‍ണം അടങ്ങുന്ന ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ എത്തിയതായിരുന്നു ശരവണന്.
ഓട്ടോയില്‍ മറന്നുവച്ച ബാഗ് കണ്ട് പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ സ്വര്‍ണം. ഉടന്‍ തന്നെ സ്റ്റേഷനിലേക്ക് വരികയായിരുന്നു. അവസാനം കയറിയ യാത്രക്കാരന്റെ ബാഗായിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്നതാണ് സുരക്ഷിതം എന്ന തോന്നലാണ് യുവാവിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക