ഡല്‍ഹി: സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ 12 ലക്ഷം കോടി രൂപ വായ്പ എടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്. കോവിഡ്, സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം എന്നിവ കാരണം ധനക്കമ്മി ഉയര്‍ന്ന തോതിലാണ്. ഇത് നാലു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷം 9.5 ശതമാനമായി ധനക്കമ്മി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നര ശതമാനം പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്രയും ഉയര്‍ന്നത്. വരുന്ന സാമ്പത്തിക വര്‍ഷം ഇത് 6.8 ശതമാനമാക്കി കുറച്ചുകൊണ്ടുവരാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 12 ലക്ഷം കോടി രൂപ കടമെടുക്കും. ധനക്കമ്മി നാലുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ബജറ്റ് അത്യന്തികമായി ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കലിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കും ബിപിസില്എലിന് പുറമേ ഐഡിബിഐ ബാങ്ക് ഉള്‍പ്പെടെ മൂന്ന് പൊതുമേഖല ബാങ്കുകളുടെയും എല്‍ഐസിയുടെയും ഓഹരികള്‍ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. ആരോഗ്യമേഖലയിലെ ചെലവഴിക്കല്‍ 137 ശതമാനം വര്‍ധിപ്പിക്കും. വരുന്ന സാമ്പത്തിക വര്‍ഷം ആരോഗ്യമേഖലയില്‍ 2.23 ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ മൂലധന ചെലവില്‍ വലിയ തോതിലുള്ള മാറ്റമാണ് വരുത്തിയത്. 5.54 ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വര്‍ധിച്ച തൊഴിലില്ലായ്മ പരിഹരിക്കാന്‍ അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് കൂടുതല്‍ തുക നീക്കിവെയ്ക്കണമെന്ന് സര്‍ക്കാരിന് മുന്പില് നിര്‍ദേശം ഉയര്‍ന്നിരുന്നു. കോവിഡ് വാക്സിന് 35,000 കോടിയാണ് നീക്കിവെച്ചത്.
75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല എന്നത് അടക്കം നികുതി ഇളവുകളും ബജറ്റില്‍ ഇടംപിടിച്ചു.
ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ എണ്ണം 2014ല്‍ 3.31 കോടി ആയിരുന്നെങ്കില്‍ 2020ല്‍ അത് 6.48 കോടിയായി ഉയര്‍ന്നെന്ന് ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക