കൊച്ചി: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച യുവാവിന്റെ രണ്ട് വയസ്സുകാരിയായ മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകൾക്കാണ് 1.51 കോടി എയർ ഇന്ത്യ നൽകുക. നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് എയർ ഇന്ത്യ കമ്പനി ഹൈക്കോടതിയെയാണ് അറിയിച്ചത്.
നഷ്ടപരിഹാര തുക എത്രയും വേഗം നൽകാൻ ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹർജി തീർപ്പാക്കി ജസ്റ്റിസ് എൻ നഗരേഷ് ഉത്തരവിട്ടു. മരിച്ചയാളുടെയും ഭാര്യയുടെയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂർണ്ണരേഖകൾ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു.
ഇതേതുടർന്ന് ക്ലെയിം ഫോറം ഉടൻ നൽകുമെന്ന് ഹർജിക്കാരും ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് എത്രയും വേഗം അപേക്ഷ നൽകാനും പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി ഉത്തരവിട്ടു. തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകൾ ലഭിക്കുമ്പോൾ സഹഹർജിക്കാർക്കും മതിയായ നഷ്ടപരിഹാരം നൽകാനും അനുവദിക്കുന്ന തുകയുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഹർജിക്കാർക്ക് ഹൈക്കോടതിയെ അടക്കം ഉചിത ഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹർജി തീർപ്പാക്കിയത്.
വിമാനാപകട ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് അനുവദിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഹർജിക്കാർക്ക് അന്തർ ദേശീയ സ്റ്റാൻഡേർഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക