രാജ്യത്ത് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനിൽ സർക്കാർ ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് നേരിട്ട് നൽകുന്ന ഒരു ഔദ്യോഗിക ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ സർക്കാർ ഹാജരാക്കാൻ ആഗ്രഹിക്കുന്ന 20 ബില്ലുകളിൽ ക്രിപ്റ്റോകറൻസികൾ നിരോധിക്കാനുള്ള ബില്ലും ഉൾപ്പെടുന്നു.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും ഔദ്യോഗിക ക്രിപ്റ്റോകറന്‍സി എന്നാണ് പറയുന്നത്. ഇക്കാര്യം ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തേക്കും. എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെയും വ്യാപാരം ഇന്ത്യയില്‍ പരിപൂര്‍ണമായി നിരോധിച്ചേക്കും. എന്നാല്‍ അവയില്‍ ഉപയോഗിച്ചിരക്കുന്ന സാങ്കേതികവിദ്യ സ്വന്തമായി ഉപയോഗിക്കാനുമായിരിക്കും രാജ്യം ശ്രമിക്കുക. പുറത്തുനിന്നുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നവർക്ക് 10 വര്‍ഷം വരെ തടവും കടുത്ത പിഴയും അടക്കമുള്ള ശിക്ഷ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം 2019ല്‍ സർക്കാർ പാനല്‍ മുന്നോട്ട്വച്ചിരുന്നു.
അതേസമയം, ഇന്ത്യ സ്വന്തമായി ഒരു ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്ന കാര്യവും പാനല്‍ പറഞ്ഞിരുന്നു. ഇത് റിസര്‍വ് ബാങ്ക് ഇറക്കുന്ന ബാങ്ക് നോട്ടുകള്‍ പോലെയായിരിക്കും പ്രവര്‍ത്തിക്കുക. അതുപോലെ 2018 ഏപ്രിലില്‍ തന്നെ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളോടും ബിറ്റ്കോയിന് അടക്കമുള്ള എല്ലാ വെര്‍ച്വല്‍ കറന്‍സി ഇടപാടുകളില്‍നിന്നും മൂന്നു മാസത്തിനുള്ളില്‍ വിട്ടുനില്‍ക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, 2020 മാര്‍ച്ചില്‍ സുപ്രീം കോടതി ബാങ്കുകള്‍ക്ക് ക്രിപ്റ്റോകറന്‍സി കൈകാര്യം ചെയ്യാനുള്ള അനുമതി നല്കി ആര്‍ബിഐയുടെ നിര്‍ദ്ദേശത്തിന് കനത്ത പ്രഹരമേല്പ്പിക്കുകയുമുണ്ടായി. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ക്രിപ്റ്റോകറന്‍സി നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ്. എന്നാല്‍, ഒരു രാജ്യം പോലും പരിപൂര്‍ണമായി ഇവ നിരോധിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല.
‘ദി ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021’ എന്നാണ് ബില്ലിന്റെ പേര്. റിസർവ് ബാങ്ക് ഇഷ്യു ചെയ്യേണ്ട ഔദ്യോഗിക ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുക. ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളെയും നിരോധിക്കാനുമാണ് ബില്ലിലെ നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക