ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ എന്തൊക്കെ നിർദേശങ്ങളാണുണ്ടാകുക എന്നതു സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. അവയിൽ പലതും വെറും പ്രതീക്ഷകൾ മാത്രമാണെന്നു ബോധ്യപ്പെടാൻ മുൻകാല ബജറ്റ് അഭ്യൂഹങ്ങൾ പരിശോധിച്ചാൽ മതി. കോവിഡ് പോലൊരു മഹാമാരിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ബജറ്റ് തീർത്തും വ്യത്യസ്തമാകാനാണു സാധ്യത എന്നും കരുതണം. ചില കാര്യങ്ങളിൽ പക്ഷേ അഭ്യൂഹങ്ങൾ യാഥാർഥ്യമായിക്കൂടെന്നില്ല. അവ എന്തെന്നു നോക്കാം:
ആദായ നികുതിയുടെ കാര്യത്തിൽ സമഗ്രമായൊരു പരിഷ്കാരം കഴിഞ്ഞ ബജറ്റിലൂടെ അവതരിപ്പിച്ച സ്ഥിതിക്ക് ഇത്തവണ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. എന്നാൽ ആ പരിഷ്കാരത്തിലെ ചില അപാകതകൾ പരിഹരിക്കാൻ സഹായകമാകുന്ന നിർദേശങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. ഇവയിൽ ചിലതെല്ലാം നികുതി ബാധ്യതയുടെ കാര്യത്തിൽ ആശ്വാസം നൽകുന്നതാകും. വിവിധ നിർദേശങ്ങളുടെ ഫലമായി 50,000 മുതൽ 80,000 രൂപയുടെ വരെ ആശ്വാസം അനുവദിക്കപ്പെട്ടേക്കുമെന്നാണു പ്രതീക്ഷ.
അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങൾ ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ(ജിഡിപി) 20 ശതമാനം വരെ നീക്കിവയ്ക്കുമ്പോൾ ഇന്ത്യയിൽ ഇത് ഒരു ശതമാനം മാത്രമാണ്. കോവിഡ് പോലുള്ള മഹാമാരികൾ ഭാവിയിലുണ്ടാകാമെന്നതിനാൽ അവയെ നേരിടാൻ രാജ്യം സജ്ജമാകേണ്ടതുണ്ട്. രാജ്യത്തിന്റെ വിസ്തൃതിയും ജനസംഖ്യയുടെ വലുപ്പവും പരിഗണിക്കുമ്പോൾ ഈ ദൗത്യത്തിനു വൻ തുകയാണു വേണ്ടിവരിക. പണം കണ്ടെത്താനുള്ള എളുപ്പവഴിയെന്ന നിലയിൽ നിർമല സീതാരാമൻ കോവിഡ് സെസ് ഏർപ്പെടുത്തിക്കൂടെന്നില്ല. എന്നാൽ ജോലി നഷ്ടപ്പെട്ടതിനാലും ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടതിനാലും വരുമാനത്തിൽ വലിയ ഇടിവ് അനുഭവിക്കുന്നവരുടെ മേൽ പുതിയൊരു സെസ് കൂടി അടിച്ചേൽപിക്കുമോ എന്നു സംശയവുമുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വിളിപ്പാടകലെയായിരിക്കെ രാഷ്ട്രീയ കാലാവസ്ഥയും സെസിന് അനുകൂലമല്ല.
ഏതു രാജ്യത്തിനും പുരോഗതി കൈവരുന്നത് അടിസ്ഥാന സൗകര്യ വികസനത്തിലൂടെയാണ്. ഗതാഗതം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യത്തിന്റെ വിവിധ മേഖലകളിൽ ഇന്ത്യ വളരെയേറെ മുന്നേറേണ്ടിയിരിക്കുന്നു. അദാനിയെന്നും അംബാനിയെന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ടിരുന്നാൽ അടിസ്ഥാന സൗകര്യ വികസനമുണ്ടാകില്ല. അതിനാൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രോത്സാഹനത്തിനു ബജറ്റിൽ മുമ്പെന്നത്തേക്കാളുമേറെ നടപടികളുമുണ്ടാകുമെന്നു ന്യായമായും പ്രതീക്ഷിക്കാം.
പൊതു മേഖലയിലെ പല സ്ഥാപനങ്ങളും യഥാർഥത്തിൽ സർക്കാരിനു കനത്ത ബാധ്യതയായിരിക്കുന്നു. ഈ ബാധ്യതയിൽനിന്നു കരകയറാനുള്ള ഏക മാർഗം അവ പൂർണമായോ ഭാഗികമായോ സ്വകാര്യവൽകരിക്കുകയാണ്. സർക്കാരിന്റെ ഓഹരി പങ്കാളിത്തം ഗണ്യമായി കുറയ്ക്കുക വഴി വലിയ തോതിൽ പണം കണ്ടെത്താൻ കഴിയും. ഇതു വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള മൂലധനമാകുമെന്നതിനാൽ സ്വകാര്യവൽകരണത്തിനു ബജറ്റിൽ ഊന്നലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക