കണ്ണൂർ :ഫോക്ലോര് പ്രമേയമായ ചിത്രങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാവാന്‍ പയ്യന്നൂര്‍. കേരള ഫോക്ലോര് അക്കാദമി അന്തര്‍ദ്ദേശീയ തലത്തില്‍ ഫോക് ലോര്‍ ആധാരമാക്കി നിര്‍മ്മിച്ച ചലച്ചിത്രങ്ങളുടെ സ്ഥിരം പ്രദര്‍ശന വേദിയായി പയ്യന്നൂര്‍ മാറുന്നു. ഇന്റര്‍നാഷണല്‍ ഫോക് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള ( ഇന്‍ഫോക്ക്) എന്ന പേരില്‍ ഈ വര്‍ഷം മുതല്‍ നടത്തുന്ന ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദിയായി വലിയ സിനിമാ പാരമ്പര്യവും നാടോടിക്കലാ പാരമ്പര്യവും ഉള്ള പയ്യന്നൂരിനെ തെരഞ്ഞെടുത്തു. ഫെബ്രുവരി 19 മുതല്‍ 21 വരെ മൂന്ന് ദിവസമാണ് മേള. ലോകത്തെമ്പാടും ഫോക്ലോര് പ്രമേയമായി ഉണ്ടാകുന്ന ഫീച്ചര്‍, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിമുകള്‍ കേരളത്തില്‍ എത്തിക്കുന്നതിനൊപ്പം മലയാളത്തിലും മറ്റ് ഇതര ഇന്ത്യന്‍ ഭാഷകളിലും ഉണ്ടാകുന്ന ഫോക്ലോര് ഇതിവൃത്തമായ സിനിമകള്‍ കൂടി ഈ മേളയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.
ഫീച്ചര്‍, നോണ്‍ ഫീച്ചര്‍, ഡോക്യുമെന്ററി . ഹ്രസ്വചിത്രങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള നിരവധി സിനിമകള്‍ മത്സരവിഭാഗത്തിലും ഫോക്കസ്, കണ്ട്രി ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലുമായി മേളയില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം ഇന്ത്യയിലെ ശ്രദ്ധേയരായ ഫോക്ലോര് കലാകാരന്മാരെ അണിനിരത്തിയുള്ള പ്രകടനങ്ങളും ആവിഷ്കാരങ്ങളും ഇതിന്റെ ഭാഗമായി നടക്കും. ഗൗരവമായ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള അക്കാദമിക ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കൂടി ഇടം ലഭിക്കുന്ന രീതിയിലാണ് മേള നടക്കുക. സിനിമാരംഗത്തെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാര് ഈ ഫോക്ലോര് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.. കേരളത്തിലെ നാടോടി കലാരൂപങ്ങളും സാംസ്കാരിക സവിശേഷതയും ഡിജിറ്റലായി പകര്‍ത്തുന്നതിനുള്ള പ്രോത്സാഹനമായി ഫോക്ലോര് ചലച്ചിത്രമേള ഭാവിയില്‍ മാറുമെന്നാണ് അക്കാദമി പ്രതീക്ഷിക്കുന്നത്.
പയ്യന്നൂര്‍ ശാന്തി കാര്‍ണിവല്‍ സിനിമാസിലെ രണ്ട് തിയ്യറ്ററുകളിലായി ഫീച്ചര്‍ നോണ്‍ ഫീച്ചര്‍ ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളിലായി അമ്പതോളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക