പോത്തൻകോട്: പാറമടയിലെ 400 അടി താഴ്ചയിലുള്ള വെള്ളത്തിലേക്ക് എടുത്തു ചാടിയ യുവാവിന് നാട്ടുകാരുടെയും കഴക്കൂട്ടം ഫയർഫോഴ്സിന്റെയും ഇടപെടലിൽ ജീവിതത്തിലേക്കു അത്ഭുതകരമായി മടക്കം. നടുവിനും കൈകാലുകൾക്കും ഗുരുതര പരുക്കുണ്ട്.
കാട്ടായിക്കോണം തെങ്ങുവിള മകം വീട്ടിൽ ബിനു (31) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് ബിനു പാറക്കുളത്തിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 9.30ന് കാട്ടായിക്കോണം കുളപ്പാറയിലെ പാറമടയിലാണ് സംഭവം.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ച് കിടന്ന യുവാവിന് കാറ്റു നിറച്ച ട്യൂബും ഇട്ടു കൊടുത്തു.
കഴക്കൂട്ടം ഫയർഫോഴ്സ് വിഭാഗം ആദ്യമെത്തിയെങ്കിലും കരയിൽ നിന്നു 300 മീറ്റർ അകലെ കിടക്കുന്ന യുവാവിന്റെ അരികിൽ എത്താൻ കഴിഞ്ഞില്ല. സ്കൂബാ ടീം ഫൈബർ ഡിങ്കി ബോട്ടിലാണ് യുവാവിനെ കരയിലെത്തിച്ചത്.
5 ഏക്കറിലധികം വരുന്ന കുളപ്പാറയിൽ സുരക്ഷാ വേലി ഇല്ലാത്തത് ഭീഷണി ആണെന്നു കാട്ടി കഴക്കൂട്ടം ഫയർഫോഴ്സ് യൂണിറ്റ് സ്റ്റേഷൻ ഓഫിസർ എസ്.ഗോപകുമാർ പോത്തൻകോട് പഞ്ചായത്തിന് കത്ത് നൽകി. ഇപ്പോഴും അനധികൃതമായി പാറ പൊട്ടിക്കൽ ഇവിടെ നടക്കുന്നുണ്ട്. എതിർക്കുന്നവരെ നിശ്ശബ്ദരാക്കാൻ ഗുണ്ടാ സംഘവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക