കോട്ടയം ∙ തിരുവാതിക്കലിനു സമീപം പതിനാറിൽചിറയിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സ്വത്തുതർക്കത്തെ തുടർന്നാണു പ്രതി കൃത്യം നടത്തിയതെന്നാണു സൂചന. കാർത്തിക ഭവനിൽ സുജാതയാണ് (72) 52 കാരനായ മകൻ ബിജുവിന്റെ ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച വൈകിട്ടാണു സംഭവം. പ്രതി മാതാപിതാക്കളുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.
മകന്റെ ആക്രമണത്തിൽനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ ചുറ്റികകൊണ്ട് പരുക്കേൽപ്പിച്ചു. അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മകന്റെ ആക്രമണത്തിൽ പിതാവ് തമ്പിക്കും (74) പരിക്കേറ്റു. പരുക്കേറ്റ സുജാതയെയും തമ്പിയെയും നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സുജാത മരിച്ചു. മൃതദേഹത്തിൽ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയിൽ നീരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഗുരുതര പരുക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ.അരുൺ പ്രതിയെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്ഐ ടി.ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക