‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടമില്ല എന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം രചന നാരായണന്‍കുട്ടി. ഉദ്ഘാടന ചടങ്ങില്‍ അമ്മ എക്സിക്യൂട്ടിവിലെ വനിതാ അംഗങ്ങളായ രചനയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
എഡിറ്റര്‍ സൈജു ശ്രീധരന് അടക്കമുള്ളവര്‍ ഇതിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഇരിക്കാന്‍ കിട്ടിയില്ല എന്ന് പറയുമ്പോള്‍ അധിക്ഷേപിക്കുന്നത് നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെയാണ്. സെന്‍സ്ലെസ് എന്നേ ഇതിനെ വിളിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് രചന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
രചന നാരായണന്‍കുട്ടിയുടെ കുറിപ്പ്:
ചിലര്‍ അങ്ങനെ ആണ്, ദോഷൈകദൃക്കുകള്‍! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍. വിമര്‍ശന ബുദ്ധി നല്ലതാണ്, വേണം താനും. എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല.
ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ”ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി, കഷ്ടം” എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ മിസഗോണിസ്റ്റ്സ് എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല.
മറിച്ചു ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. സെന്‍സ്ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക