പ്രധാന വേഷം ചെയ്ത ചിത്രം ദൃശ്യം 2 ഇതുവരെ കാണാന്‍ പറ്റിയിട്ടില്ലെന്ന് മിമിക്രി താരവും നടനുമായ അജിത്ത് കൂത്താട്ടുകുളം. തനിക്ക് ആമസോണ്‍ പ്രൈമിനെ കുറിച്ചൊന്നും അറിയില്ല. സൂഹൃത്തുക്കളും എങ്ങിനെയാണ് സിനിമ കാണേണ്ടതെന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്നും അജിത്ത് പറഞ്ഞു.
ദൃശ്യം 2വിന്റെ ഷൂട്ടിങ് തുടങ്ങിയത് തന്റെ ഷോട്ടിലൂടെയാണ്. അതിന് ശേഷം പാക്ക് അപ്പായപ്പോഴും അവസാന ഷോട്ട് തന്റെ ആയിരുന്നു എന്ന് അജിത്ത് പറഞ്ഞു. മിമിക്രി താരമായ തന്നെ ജീത്തു ജോസഫ് സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും അജിത്ത് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ജീത്തു ജോസഫാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ദൃശ്യം 2ല്‍ എനിക്കൊരു വേഷമുണ്ട്, അദ്ദേഹത്തെ ഒന്ന് തിരിച്ച് വിളിക്കാന്‍ പറഞ്ഞു. പൂജ കഴിഞ്ഞ് ക്യാമറ ആദ്യം വെക്കുന്നത് എന്റെ മുഖത്തു നിന്നാണ്. അതുപോലെ തന്നെ പാക്ക് അപ്പ് ആയപ്പോഴും അവസാന ഷോട്ട് എന്റെ ആയിരുന്നു. അന്ന് സര് എന്നോട് പറഞ്ഞു, ഈ സിനിമ എങ്ങാനും പൊളിഞ്ഞു പോയാല്‍ നിന്നെ കൂത്താട്ടുകുളത്ത് വന്ന് തല്ലുമെന്ന്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് കൊച്ചിയിലെത്തി കൊവിഡ് ടെസ്റ്റ് ചെയ്തു. പിന്നെ ഞങ്ങളെ പുറത്ത് വിട്ടിട്ടില്ല. ആമസോണ്‍ പ്രൈം എന്നൊക്കെ പറഞ്ഞിട്ടുള്ള കേസൊന്നും നമുക്ക് അറിയത്തില്ല. എന്റെ കുറേ സുഹൃത്തുക്കളും വിളിച്ചിരുന്നു എങ്ങിനെയാണ് സിനിമ കാണുക എന്ന് ചോദിച്ച്.’
ജോസ് എന്നാണ് ദൃശ്യം 2വില്‍ അജിത്തിന്റെ കഥാപാത്രത്തിന്റെ പേര്. ജോര്‍ജ്കുട്ടി വരുണിന്റെ മൃദശരീരം പൊലീസ് സ്റ്റേഷനില്‍ കുഴിച്ചിട്ട് ഇറങ്ങി വരുന്നത് കണ്ട ഏക ദൃക്സാക്ഷി. എന്നാല്‍ അന്നേ ദിവസം തന്റെ അളിയനെ കൊന്ന കുറ്റത്തിന് ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജോസ് ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയതിനെ തുടര്‍ന്നാണ് വരുണ്‍ കേസില്‍ വഴിത്തിരിവുണ്ടാവുന്നത്. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ് ദൃശ്യം 2വിലെ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക