തിരുവനന്തപുരം : വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ എല്ലാ വീടുകളിലും സുലഭമായിരുന്ന ഒന്നായിരുന്നു ചാരം. വിറകടുപ്പിൽ നിന്നും ലഭിക്കുന്ന ചാരം പാത്രം കഴുകാനും ചെടിക്ക് വളമായി ഉപയോഗിക്കാനും മറ്റും ഉപയോഗിച്ചിരുന്നു. ഇന്നത്തെ കാലത്ത് ഗ്യാസ് കണക്ഷൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ വന്നതോടെ കരിയും പുകയും ശല്യമുണ്ടാക്കുന്ന വിറകടുപ്പ് പുറത്തായി.
എന്നാലിപ്പോൾ വർഷങ്ങൾക്ക് മുൻപ് അടുക്കളയിൽ താരമായിരുന്ന ചാരം ഒരു ഇടവേളക്ക് ശേഷം വീണ്ടും താരമായി മാറുകയാണ്. ഓൺലൈനിൽ ഓർഡർ ചെയ്താൽ സുന്ദര പായ്ക്കറ്റിലേറി അടുക്കളയിൽ പാത്രം കഴുകുന്നിടത്തുതന്നെ സ്ഥാനംപിടിക്കുന്ന രൂപത്തിലാണ് തിരിച്ചുവരവ്. 250 ഗ്രാം ചാരത്തിന് 399 രൂപയാണ് വില. എന്നാൽ, ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 160 രൂപയ്ക്കുള്ള ആദായവിൽപ്പനയാണിത്. പാത്രം കഴുകാനുള്ള തടിച്ചാരം (ഡിഷ് വാഷിങ് വുഡ് ആഷ്) എന്നാണ് വിപണിയിലെ പേര്.
പാത്രം കഴുകാനും ഒപ്പം ചെടികൾക്കിടാനും ഉപയോഗിക്കാവുന്നത് എന്ന പേരിലുള്ളതും ഓൺലൈൻ സൈറ്റുകളിലുണ്ട്. തമിഴ്നാട് ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങളാണ് കൂടുതലും.
പാത്രം കഴുകാൻ മികച്ച വസ്തുവാണ് ചാരം. കാർബണിന്റെ ശുദ്ധീകരണ സ്വഭാവമാണ് ഇതിന് അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക