വൈക്കം : മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം വാർഡിൽ ചികിത്സയിലിരിക്കെ കാണാതായ ആളെ ആശുപത്രിക്കു സമീപമുളള ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. പ്രദീപിനെ (52) ആണ് സാരികൊണ്ട് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പലചരക്ക് വ്യാപാരിയാണ്. 3 ദിവസം മുൻപാണ് ഇദ്ദേഹം ചികിത്സ തേടി എത്തിയത്.7-ാം വാർഡിൽ അഡ്മിറ്റ് ചെയ്തു. മൂത്ത സഹോദരൻ ൈബജുവിനെ ഫോണിൽ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും കാൻസർ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും അറിയിച്ചു. ബൈജു ആശുപത്രിയിൽ എത്തിയപ്പോൾ പ്രദീപിനെ വാർഡിൽ കണ്ടെത്തിയില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.
ഇതോടെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാറും മറ്റു ജനപ്രതിനിധികളും രാത്രി തന്നെ ഈ ലോഡ്ജിൽ അന്വേഷിച്ച് എത്തിയിരുന്നു. പ്രദീപിന്റെ ചിത്രം കാണിച്ചിട്ടും പ്രദീപ് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. അർധ രാത്രി വരെ വിവിധ ലോഡ്ജുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ മടങ്ങി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദീപിന്റെ അന്വേഷിച്ച് എത്തിയവരോട് താൻ വൈകിട്ട് ആറിന് ശേഷമാണ് എത്തിയതെന്നും ഈ സമയം ആരും മുറി എടുത്തിട്ടില്ലെന്നുമാണ് അറിയിച്ചതെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞു. വന്നവർ അഡ്മിഷൻ റജിസ്റ്റർ പരിശോധിക്കാതെ തിരികെ പോയതായും പറയുന്നു.സുധയാണ് പ്രദീപിന്റെ ഭാര്യ. മക്കൾ: അനന്തകൃഷ്ണൻ, ആദിത്യകൃഷ്ണൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക