‘ഒരു പാട് മാളികകൾ ഞാൻ പണിതിട്ടുണ്ട്. പക്ഷേ തലചായ്ക്കാൻ, സ്വന്തമായൊരു വീട് എനിക്കില്ല… കിട്ടുന്ന കാശു കൊണ്ടൊരു വീടു വയ്ക്കണം. മകനെ നല്ല നിലയിൽ പഠിപ്പിക്കണം. അതു മാത്രം… എനിക്കു വേറെ മോഹങ്ങളില്ല….’
പശ്ചിമബംഗാൾ സ്വദേശി പബിത്ര മണ്ഡൽ ഇതു പറയുമ്പോൾ ലക്ഷാധിപതിയായതിന്റെയും ഭാഗ്യദേവത ‘കാരുണ്യക്കടലായതിന്റെയും’ സന്തോഷമില്ല. സംസ്ഥാന സർക്കാരിന്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ച അതിഥി തൊഴിലാളി പബിത്ര മണ്ഡലിന്(44) സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടം.
‘എനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല, പാൻ കാർഡില്ല..ആകെയുള്ളത് ആധാർ കാർഡു മാത്രം. 3 വർഷം മുൻപ് ഭാര്യ ദീപു മണ്ഡൽ പിണങ്ങിപ്പോയി. ഏക മകൻ സുഭജിത് മണ്ഡൽ പശ്ചിമ ബംഗാളിലാണ്. തുക അക്കൗണ്ടിലിടണം. ലോട്ടറിയടിച്ചാലും കൂലിപ്പണി മറക്കില്ല. കൂലിപ്പണി തുടരും. നാട്ടിലേക്ക് മടങ്ങണം.
മൂത്ത സഹോദരൻ മാധവിനെ വിവരം അറിയിച്ചിട്ടുണ്ട്. 3 ദിവസത്തിനുള്ളിൽ അദ്ദേഹം കേരളത്തിലെത്തും. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും…’– പബിത്രയുടെ വാക്കുകൾ. 3 വർഷം മുൻപാണ് പബിത്ര ജോലി തേടി തലസ്ഥാനത്ത് എത്തിയത്. കെട്ടിട നിർമാണ തൊഴിലാളിയായി.
മരുതൻകുഴി മേഖലയിലാണ് കെട്ടിടങ്ങൾ കൂടുതലായി പണിതത്. വല്ലപ്പോഴും ലോട്ടറിയെടുക്കും. രസത്തിനാണ് കാരുണ്യ പ്ലസ് ലോട്ടറിയെടുത്തത്. ബുധനാഴ്ച ഫലം വന്നപ്പോൾ, ടിക്കറ്റ് വിറ്റ വിശ്വനാഥൻ, പബിത്രയെ തിരക്കി വട്ടിയൂർക്കാവ് കൂട്ടാൻവിളയിലെ താമസ സ്ഥലത്തെത്തി. ഇൗ സമയം പബിത്ര മണ്ഡൽ മരുതൻകുഴിയിലെ നിർമാണ സ്ഥലത്തായിരുന്നു.
80 ലക്ഷം അടിച്ച വിവരം കൂട്ടുകാർ അറിയിച്ചതോടെ പബിത്ര അമ്പരന്നു. പിന്നെ ടിക്കറ്റ് ഭദ്രമായി ഏൽപ്പിക്കാനുള്ള ഓട്ടമായിരുന്നു. സുഹൃത്തായ മരുതൻകുഴി സ്വദേശി ഓട്ടോ ഡ്രൈവർ അനിൽ പടയണിയോടൊപ്പം പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടി.
പൊലീസ് ഇടപെട്ടാണ് കനറാ ബാങ്ക് പൂജപ്പുര ശാഖയിൽ പബിത്ര അക്കൗണ്ടെടുത്തത്. പാൻ കാർഡില്ലാത്തും പ്രശ്നമായി. ഭാഗ്യക്കുറി ടിക്കറ്റ് ബാങ്കിലാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ കുഞ്ചാലുംമൂട്ടിലെ അക്ഷയ കേന്ദ്രത്തിലെത്തി പാൻ കാർഡിന് അപേക്ഷിച്ചു.
3 ദിവസത്തിനകം ലഭിക്കുമെന്നാണ് അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള മറുപടി. പാൻകാർഡ്, ആധാർ കോപ്പി, പാസ് ബുക്കിന്റെ കോപ്പി എന്നിവയ്ക്കു പുറമേ നോട്ടറി അറ്റസ്റ്റ് ചെയ്തതിന്റെ പകർപ്പുമായി ഭാഗ്യക്കുറി ഡയറക്ടറേറ്റിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിഥി തൊഴിലാളിയായതിനാലാണ്, തുക കൈമാറുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ വൈകുന്നത്. പശ്ചിമബംഗാൾ ഗോപാൽപ്പൂരിൽ പരേതരായ റൊമേഷ് മണ്ഡൽ, ദയാലി മണ്ഡൽ ദമ്പതികളുടെ മകനാണ് പബിത്ര മണ്ഡൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക