മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനു പിന്നാലെ കാര്‍ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസിനെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട മൻസുഖ് ഹിരണിന്റെ ഭാര്യ വിംല ഹിരൺ. ആന്റി ടെററിസ്റ്റ് സ്കോഡിന് നൽകിയ മൊഴിയിലാണ് ഭർത്താവിന്റെ മരണത്തിൽ സച്ചിൻ വാസിനു പങ്കുണ്ടെന്ന വിംലയുടെ ആരോപണം.
ഫെബ്രുവരി 25 നാണ് വ്യവസായി മുകേഷ് അംബാനിയുടെ സൗത്ത് മുംബൈയിലെ വീടിനു സമീപം സ്ഫോടക വസ്തുക്കൾ അടങ്ങിയ സ്കോർപിയോ കാർ കണ്ടെത്തിയത്. എന്നാൽ ഒരാഴ്ച മുൻപേ തന്റെ കൈവശമുണ്ടായിരുന്ന കാർ മോഷ്ടിക്കപെട്ടതായി ഹിരൺ അവകാശപ്പെട്ടിരുന്നു. പിന്നാലെ മാർച്ച് അഞ്ചിന് മഹാരാഷ്ട്രയിലെ താനെക്കടുത്ത് കല്‍വ ക്രീക്കില്‍ ഇക്കയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേസിൽ അറസ്റ്റിലാകണമെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നും സച്ചിൻ വാസ് തന്റെ ഭർത്താവിനോട് പറഞ്ഞതായി മൻസുഖ് ഹിരണിന്റെ ഭാര്യ വിംല പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൻസുഖ് ഹിരണിനു ‘ക്ലാസിക് കാർ ഡെക്കോർ’ എന്ന പേരിൽ ഒരു ഓട്ടോമൊബൈൽ ആക്സസറീസ് ഷോപ്പ് ഉണ്ടായിരുന്നതായി എഫ്.ഐ.ആറിൽ പറയുന്നു.
അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയ സ്കോർപിയോ കാറിന്റെ യഥാർത്ഥ ഉടമ പീറ്റർ ന്യൂട്ടൺ എന്ന ഒരാളാണ്. കഴിഞ്ഞ മൂന്ന് വർഷമായി അയാളുടെ സമ്മതത്തോടെ ഹിരൺ അത് ഉപയോഗിക്കുകയായിരുന്നു.
പൊലീസ് ഓഫീസർ സച്ചിൻ വാസും ഹിരണും വളരെക്കാലമായി പരിചയക്കാരായിരുന്നു. കഴിഞ്ഞ നവംബറിൽ അദ്ദേഹം ഭർത്താവിൽ നിന്നും കാർ വാങ്ങിയിരുന്നു. ഫെബ്രുവരി 2 ന് അദ്ദേഹത്തിന്റെ ഡ്രൈവർ മുഖാന്തരം കാർ തിരികെ നൽകി. എന്നാൽ പിന്നീട് കാർ ഉപയോഗിക്കുമ്പോൾ സ്ഥിരം സാങ്കേതിക പ്രശനങ്ങൾ പ്രകടമായിരുന്നു. ഫെബ്രുവരി 17ന് മുംബൈയിലേക്കുള്ള യാത്രമധ്യേ കാറ് കേടുവന്നതിനെ തുടർന്ന് മൻസുഖ് അത് വിക്രോളി പ്രദേശത്ത് ഉപേക്ഷിച്ച് യാത്രതുടർന്നു.
പിറ്റേന്ന് അദ്ദേഹം തിരിച്ചെത്തിയപ്പോൾ കാർ കണ്ടെത്താനായില്ല. തുടർന്ന് വിക്രോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയിൽ കാർ കണ്ടെത്തിയതിനു പിന്നാലെ മൻസുഖിനെ പൊലീസ് പലതവണ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു.
കേസിൽ പ്രതിയെന്നോണം പൊലിസുകാരും മാധ്യമ പ്രവർത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹിരേൻ കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക