തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ പ്രാതിനിത്യം കുറഞ്ഞതില്‍ പ്രതിഷേധിച്ചുള്ള മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ രാജിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണുണ്ടാവാം എന്നും അദ്ദേഹം പ്രതികരിച്ചു.
‘ഒരു സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിന് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ഒരിക്കലും ചെയ്യില്ല. അവര്‍ക്ക് മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാരണമുണ്ടായിരിക്കാം. ലതികാ സുഭാഷുമായി കൃത്യമായി സംസാരിച്ചതാണ്. കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുത്തതാണ്’, മുല്ലപ്പള്ളിയുടെ വിശദീകരണം ഇങ്ങനെ.
ഏറ്റുമാനൂര്‍ മണ്ഡലം ഘടകകക്ഷിക്ക് കൊടുക്കേണ്ടി വന്നതുകൊണ്ടാണ് ലതികയെ പരിഗണിക്കാതിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കേരള കോണ്‍ഗ്രസിന് കൊടുക്കേണ്ടി വന്ന സാഹചര്യം അവര്‍ക്ക് എന്നേക്കാള്‍ നന്നായി അറിയാവുന്നതാണ്. അത് കൊടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് അവര്‍ക്ക് ഒരു നിരാശാ ബോധമുണ്ടായത്. അല്ലാതെ അവരെ അവഗണിച്ചിട്ടില്ല. അവരെ അവഗണിക്കുന്ന പ്രശ്നമില്ല. അവര്‍ക്ക് നിയമസഭയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതാണ്. നാളെയും അവസരം കൊടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പുറകിലായിരിക്കില്ല’, അദ്ദേഹം വ്യക്തമാക്കി.
ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകളില്‍ എവിടെയെങ്കിലും ലതിക സുഭാഷിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക