മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കുെമന്ന് പ്രഖ്യാപിച്ച വാളയാർ കുഞ്ഞുങ്ങളുടെ അമ്മയെ പിന്തുണച്ച് നടൻ ജോയ് മാത്യൂ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരുന്നു. ഇതിന് പിന്നാലെ മോശം കമന്റുകളുമായി ഒരു വിഭാഗം രംഗത്തെത്തി.
സർക്കാരിനെ വിമർശിച്ച് ജോയ് മാത്യൂ പങ്കുവച്ച പോസ്റ്റുകൾക്ക് താഴെ ഇത്തരം മോശം കമന്റുകൾ സ്ഥിരമാണ്. ഇതിന് മറുപടി കൊടുത്ത് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
‘ഉറപ്പാണ്..ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാൽ വിറളിയെടുക്കുന്ന, തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാൻ വരൂ..എന്റെ പോസ്റ്റുകൾക്ക് കീഴിലുള്ള കമന്റുകൾ വായിക്കൂ..സംസ്കാര ചിത്തരാകൂ..ഇവർ അധികാരത്തിൽ വന്നാൽ “സംസ്കാരം “ഉറപ്പ്’’.’ അദ്ദേഹം കുറിച്ചു.
വാളയാറിലെ അമ്മയെ തുണച്ച് അദ്ദേഹം പങ്കിട്ട പോസ്റ്റ് ഇങ്ങനെ:
ധർമ്മാധർമ്മങ്ങളുടെ ധർമ്മടം
നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത് .
ശിരോമുണ്ഡനങ്ങൾ പലതുണ്ട് .അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും .എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .
അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത് . വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ് .ഈ പോരാട്ടം ഏറ്റെടുക്കുബോൾ
യു ഡി എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത് .
വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ് . ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക