ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. കേരളത്തിലെ ജനങ്ങള്‍ നല്കുന്ന സ്നേഹമാണ് അവാര്‍ഡിനേക്കാള്‍ വലുതെന്ന് ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറയുന്നു. പ്രിയന്റെ 94-ാം ചിത്രമാണ് മരക്കാര്‍.
മുമ്പ് കാഞ്ചീവരം എന്ന തമിഴ് സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന് ആദ്യമാണ്. മലയാളത്തിന് അംഗീകാരം കിട്ടിയതിലെ സംതൃപ്തി മറ്റൊന്നിനുമില്ലെന്ന് സംവിധായകന് പറഞ്ഞു.
”മാത്രമല്ല ഞാന്‍ ആളുകളെ രസിപ്പിക്കുന്ന സിനിമയെടുക്കുന്നയാളാണ്. കൊമേഴ്സ്യല്‍ സിനിമയ്ക്കുള്ള അംഗീകാരമാണ് മരക്കാറിനു കിട്ടിയത്. അതില്‍ അഭിമാനമുണ്ട്.”
തന്റെയും മോഹന്‍ ലാലിന്റെയും വലിയ സ്വപ്നമായിരുന്നു ഈ സിനിമയെന്നും ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷമാണ് ഇതെന്നും അദ്ദേഹം പറയുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രം ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.
മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക