ആറുകോടി അടിച്ച ലോട്ടറി കടം പറഞ്ഞ് മാറ്റിവെച്ചയാള്‍ക്ക് നല്കി മാതൃകയായി ലോട്ടറി ഏജന്റ് സ്മിജ. സംഭവം വാര്‍ത്തയായതോടെ സ്മിജയുടെ സമാനതകളില്ലാത്ത പ്രവൃത്തിക്ക് സല്ല്യൂട്ടുമായി കേരള പൊലീസും രംഗത്തെത്തി. നല്കുന്ന വാക്കുകള്‍ക്ക് കോടികളേക്കാള്‍ മൂല്യമുണ്ടെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ച സ്മിജ ഇന്നത്തെ സമൂഹത്തിന് സമാനതകളില്ലാത്ത മാതൃകയാണെന്ന് കേരള പൊലീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്മിജയുടെ കയ്യില്‍ നിന്നും സ്ഥിരമായി ടിക്കറ്റെടുക്കുന്ന വ്യക്തിയാണ് ആറു കോടി നേടിയ കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി കെ ചന്ദ്രന്. ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന് ടിക്കറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.
രാജഗിരി ആശുപത്രിക്ക് മുന്പിലായാണ് സ്മിജ ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നുമാണ് സ്മിജ കച്ചവടത്തിനുള്ള ലോട്ടറിയെടുക്കുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ് ഡി 316142 എന്ന നമ്പറിലൂടെ ചന്ദ്രന് സമ്മാനം നേടിയത്. സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു.
മൊബൈലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നല്‍കിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.
പട്ടിമറ്റം വലമ്പൂരില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകന് മസ്തിഷ്ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന് അര്‍ബുദ ചികിത്സയിലും.
ദുരിതമായ സാഹചര്യത്തില്‍ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ലെന്നും കേരള പൊലീസ് തങ്ങളുടെ കുറിപ്പില്‍ വ്യക്തമാക്കി. ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാള്‍ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജ ലോകത്തോട് വിളിച്ചുപറയുകയാണെന്നും കേരള പൊലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക