പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് ഹിമാര്ഷു പാണ്ഡ്യയുമായുള്ള വ്യക്തിപരമായ അനുഭവം വെളിപ്പെടുത്തി ഇര്ഫാന് പത്താന്. സ്റ്റാര്‍ സ്പോര്‍ട്സ് പരിപാടിക്കിടെയായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ കൂടിയായ ഇര്‍ഫാന്റെ വെളിപ്പെടുത്തല്‍.
‘ഒരിക്കല്‍ ഹിമാന്‍ഷു സാറുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. നിങ്ങളെപ്പോലെ (യൂസഫ്, ഇര്ഫാന്) ഹര്‍ദികും ക്രുനാലും ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കാണാന്‍ എനിക്ക് ഏറെ ആഗ്രഹമുണ്ടെന്ന അദ്ദേഹം എന്നോട് പറഞ്ഞു.
ഞങ്ങള്‍ക്കും പാണ്ഡ്യാ സഹോദരങ്ങള്‍ക്കും സാമ്യതകളേറെയാണ്. ഇളവയനായ ഞാനാണ് ആദ്യം ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. പിന്നാലെയാണ് യൂസഫിനും സെലക്ഷന് ലഭിക്കുന്നത്. ക്രുനാലിന്റെയും ഹര്‍ദികിന്റെയും കാര്യവും അങ്ങനെ തന്നെ.
യൂസഫ് മൈതാനത്ത് റണ്‍സ് അടിക്കുമ്പോള്‍ എനിക്ക് തോന്നും ഞാനാണ് കളിക്കുന്നതെന്ന്. അത്തരമൊരു പ്രതീതിയാണ് സ്വന്തം സഹോദരന് കളിക്കുമ്പോള്‍ നമുക്കുണ്ടാവുക. പ്രത്യേകിച്ച് സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള മത്സരം ആവുമ്പോള്‍ മധുരം ഏറെയാണ്’
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ക്രുനാല്‍ പാണ്ഡ്യ അരങ്ങേറുന്നത്. അരങ്ങേറ്റ ഏകദിന മത്സരത്തില്‍ അതിവേഗത്തില്‍ അര്‍ധസെഞ്ച്വറിയെന്ന അന്താരാഷ്ട്ര റെക്കോര്‍ഡും താരം സ്വന്തമാക്കിയിരുന്നു.
കളിയില്‍ ഒരു വിക്കറ്റും ക്രുനാല്‍ നേടി. അടുത്തിടെയാണ് പാണ്ഡ്യ സഹോദരങ്ങളുടെ പിതാവ് ഹിമാന്‍ഷു അന്തരിച്ചത്. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും വികാരഭരിതമായ മത്സരം കൂടിയായിരുന്നു പുനെയിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക