മിർസാപൂർ: മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകർന്ന് 12 വയസുകാരൻ മരിച്ചു. യു പിയിലെ മിർസാപൂർ ജില്ലയിലെ ഹാലിയയിലെ മാത്വർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
‘ജാദൂ’ ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത ശേഷം ചാർജ് കയറിയോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ബാറ്ററി പൊട്ടിത്തെറിച്ച് ആറാം ക്ലാസുകാരനായ മോനുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മൊബൈൽ ബാറ്ററി ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ വെച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ബാറ്ററിയിൽ ചാർജ് കയറിയോ എന്ന് പരിശോധിക്കാൻ കുട്ടി തീരുമാനിച്ചു. ബാറ്ററി എടുത്ത് നക്കി നോക്കുകയാണ് കുട്ടി ചെയ്തത്.
ഉടൻ തന്നെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഓടി മുറിയിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്.
ഉടൻ തന്നെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുട്ടിയെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഇതിനുശേഷം മോനുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും പൊലീസിനെ അറിയിക്കാതെ സംസ്കരിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക