ഇ. ശ്രീധരന്റെ നിർമിതികൾ പോലെ വോട്ടുതേടലിലും പ്രസംഗത്തിലുമുണ്ടു വ്യത്യസ്തത. വർത്തമാനത്തിലും സുതാര്യത കൃത്യമെന്ന് ഉറപ്പുവരുത്തുന്നു.
ജനസഭകളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രചാരണം. പിന്നാക്ക പ്രദേശത്തുള്ളവരെ പരമാവധി നേരിട്ടുകാണുന്നുണ്ട് അദ്ദേഹം. തുടക്കത്തിലെ പോലെയല്ല, പ്രചാരണ ചൂട് കടുത്തതോടെ ഇ. ശ്രീധരനും കുറച്ചൊക്കെ രാഷ്ട്രീയം പറഞ്ഞുതുടങ്ങി.
തുടർച്ചയായുള്ള ജനസഭകളിൽ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ യോഗങ്ങളിൽ, യുവാക്കളുടെ ചോദ്യോത്തരങ്ങളിൽ, സ്ത്രീകളുടെ പ്രശ്നങ്ങളിൽ, കർഷകരുടെ അമർഷത്തിലും ആവശ്യത്തിലുമൊക്കെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആവശ്യകതയാണു സ്ഥാനാർഥി ഊന്നിപ്പറയുന്നത്.
വിജയിച്ചാൽ നഗരത്തിന്റെ മുഖഛായ മാറ്റുന്നതിലൂടെ ലഭിക്കുന്ന തൊഴിലവസരങ്ങൾ, സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തൽ; അതിനായി സമഗ്രപദ്ധതി തയാറാക്കുന്ന കാര്യവും പറയുന്നു. പുതുപ്പള്ളിത്തെരുവ് ചടനാംകുറുശിയിലെത്തിയപ്പോൾ സ്ഥാനാർഥിയെ ടിവിയിൽ പലപ്പോഴും കണ്ടിട്ടുണ്ടെന്നു വീട്ടുകാർ പറഞ്ഞു.
തങ്ങളുടെ ബുദ്ധിമുട്ടുകൾ അവർ നിരത്തി. പിന്നീട് ശംഖുവാരത്തെ കോളനിയിലും സുന്ദരം കോളനിയിലും കുടുംബങ്ങളുമായി സംസാരിച്ചു.
കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിൽ യോഗങ്ങളിൽ എത്തിയവർ ബിജെപി സ്ഥാനാർഥി വിജയിക്കേണ്ടതിനെക്കുറിച്ചും ഇത്തവണ അതുണ്ടാകുമെന്ന പ്രതീക്ഷയെക്കുറിച്ചും പറഞ്ഞപ്പോൾ, ‘ഞാൻ ബിജെപിക്കുവേണ്ടി മാത്രമല്ല, നാടിനു വേണ്ടികൂടിയാണു മത്സരിക്കുന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും’ ശ്രീധരൻ അവരോട് ഉറപ്പിച്ചു പറയുന്നതു കേട്ടു.
‘‘വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം (4 വി) നടപ്പാക്കുകയാണു ലക്ഷ്യം. 20 വർഷത്തേക്കുള്ള മാസ്റ്റർപ്ലാൻ പാലക്കാടിനു വേണം.
ചൂടിനും ജലക്ഷാമത്തിനും പരിഹാരമായി പാലക്കാടിന് ഹരിതകവചം ഉണ്ടാക്കണം’’– ഇ. ശ്രീധരൻ പറഞ്ഞു. തുടക്കം മുതൽ ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസാണു സ്ഥാനാർഥിക്കൊപ്പം. ഇപ്പോൾ അഡ്വ. പത്മപ്രകാശും.
പര്യടനത്തിനിടെ വിക്ടോറിയ കോളജ് ഗ്രൗണ്ടിനു മുന്നിൽ വാഹനം നിർത്തിയ സ്ഥാനാർഥി കളിസ്ഥലം കിളച്ചുമറിച്ചു കെട്ടിടം പണിയുന്നതിൽ അമർഷം പ്രകടിപ്പിച്ചു. ‘‘യുവാക്കളെ മറന്നുള്ള ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണം’’– അദ്ദേഹം നിർദേശിച്ചു.
മണ്ഡലത്തിലെ ജനപ്രതിനിധിയുടെ പ്രവർത്തനം വ്യക്തിപരമായി വിശകലനം ചെയ്യാൻ താനില്ലെന്ന് യോഗങ്ങളിൽ ഇ. ശ്രീധരൻ വ്യക്തമാക്കുന്നു.
താൻ ചെയ്യാൻ പോകുന്നതും നിങ്ങളുടെ ആവശ്യങ്ങളും വിശദവും കൃത്യവുമായി ചർച്ച ചെയ്യാമെന്നാണു നിലപാട്. യോഗങ്ങളിൽ തുടർന്നു പ്രസംഗിക്കുന്ന പാർട്ടി പ്രതിനിധികൾ പ്രചാരണത്തിലെ രാഷ്ട്രീയത്തിന്റെ കുറവു കൃത്യമായി പരിഹരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക