തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കപ്പലിന്റെ കപ്പിത്താനെ പോലെയാണ് പിണറായി വിജയൻ നാട് നയിക്കുന്നതെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ക്യാപ്റ്റൻ എന്നാൽ നായകൻ. ഇന്ന് അദ്ദേഹം ജനനായകൻ തന്നെയാണ്. ക്യാപ്റ്റനെന്ന് ആരും
സ്വയം തീരുമാനിച്ചതല്ല, ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണത്. കേരളത്തിൻെറ മുഖ്യമന്ത്രിയെ ഇന്ന് അമ്മമാർ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്.
സീരിയൽ മാറ്റിവെച്ച് അമ്മമാർ അദ്ദേഹത്തിൻെറ വാർത്താ സമ്മേളനം കേൾക്കാൻ ടെലിവിഷനു മുന്നിൽ കാത്തിരുന്നെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഇത്തവണ കഴക്കൂട്ടം മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണ് നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. വികസനമാണ് കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് വിഷയം. വികസനം ചർച്ച ചെയ്താകും ജനം വിധി എഴുതുകയെന്നും അദ്ദേഹം പറഞ്ഞു.
വാശിയേറിയ പോരാട്ടമാണ് ഇത്തവണ കഴക്കൂട്ടം മണ്ഡലത്തിൽ നടക്കുന്നത്. ശബരിമല അടക്കമുള്ള വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടി യുഡിഎഫും ബിജെപിയും വോട്ട് പിടിക്കാൻ ശ്രമിക്കുമ്പോൾ, മണ്ഡലത്തിലും സംസ്ഥാനത്താകെയും നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കടകംപള്ളി സുരേന്ദ്രൻ വോട്ട് തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക