പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പോര് അനുദിനം രൂക്ഷമാകുന്നതിനിടെ ബംഗാളിലെ വോട്ടര്‍മാരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി ബോളിവുഡ് നടി മഹിമ ചൗധരി.
ഇന്നലെ തൃണമൂലിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് പരസ്യപ്രചരണത്തിനിറങ്ങിയ മഹിമ നേരം ഇരുട്ടി വെളുത്തപ്പോള്‍ ബിജെപിയ്ക്കായി വോട്ടുപിടിക്കാന്‍ മുന്നിട്ടിറങ്ങിയതിലാണ് ഇപ്പോള്‍ ബംഗാളിലെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം.
തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്കും റോഡ് ഷോകള്‍ക്കും സിനിമാ താരങ്ങള്‍ പങ്കെടുക്കുന്നത് സാധാരണമാണെങ്കിലും മഹിമ ചൗധരിയുടെ പെട്ടന്നുള്ള കളംമാറിചവിട്ടല് അസാധാരണമാണെന്നാണ് ബംഗാളിലെ വോട്ടര്‍മാരുടെ അഭിപ്രായം.
ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയില്‍ ഇന്ന് നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ മഹിമ ചൗധരി പങ്കെടുക്കുകയും പൊതുജനങ്ങളോട് വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയില്‍ ഇവര്‍ തൃണമൂല്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നാണ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നത്. ഇത്രയും വാശിയേറിയ പോരാട്ടം നടക്കുന്ന ഒരു സംസ്ഥാനത്ത് രണ്ട് എതിര് പാര്‍ട്ടികള്‍ക്കും വേണ്ടി വോട്ടുചോദിച്ച മഹിമയെ നെറ്റിസണ്‍സും കണക്കിന് ട്രോളുന്നുണ്ട്. ഇനിയെങ്കിലും ഉറപ്പിച്ച് പറയൂ നിങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് മഹിമയോട് ആവശ്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ.
അതേസമയം കൂച്ച് ബിഹാറിലുണ്ടായ വെടിവെപ്പിനത്തുടര്ന്ന് തൃണമൂല്‍ നേതാക്കളും ബിജെപി നേതാക്കളും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിനിടെ പകല്‍ 10.30 യ്ക്കുശേഷമായിരുന്നു ശീതള്കുച്ച് മണ്ഡലത്തിലെ 126-ാം നമ്പര്‍ ബൂത്തില്‍ സിഐഎസ്എഫ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ മരിക്കുകയും ഒരാള്‍ക്ക് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക