ഐ.പി.എല്‍ പുതിയ സീസണില്‍ ഹാട്രിക് ജയം ലക്ഷ്യം വെച്ചിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ പൂട്ടിയിരിക്കുകയാണ് ഡല്‍ഹി. ചെന്നൈയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രോഹിത്തിന്റെ മുംബൈയെ പന്തിന്റെ ഡല്‍ഹി പൂട്ടിയത്. ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും മത്സരം അവസാന ഓവറിലേക്ക് നീണ്ടത് ആരാധകര്‍ക്ക് ഏറെ ആവേശമായി.
അവസാന ഓവറിലാണ് ഡല്‍ഹി ലക്ഷ്യം മറികടന്നത്. 138 എന്ന ചെറിയ വിജയലക്ഷ്യമാണ് ഡല്‍ഹിയ്ക്ക് മുന്നിലുണ്ടായിരുന്നതെങ്കിലും മുംബൈയുടെ ശക്തമായ ബോളിംഗ് നിര മത്സരം അവസാന ഓവര്‍ വരെ എത്തിച്ചു. ഇപ്പോഴിതാ ഗ്രൗണ്ടില്‍ രോഹിത് ഉണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ എന്ന് പരിതപിക്കുകയാണ് മുംബൈ ആരാധകര്‍.
അവസാന ഓവറുകള്‍ രോഹിത് പുറത്തിരുന്നപ്പോള്‍ കിറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. രോഹിത് ഉണ്ടായില്ലെങ്കില്‍ ടീമിന് പകുതി ശക്തി ചോര്‍ന്ന പോലെയാണെന്നും രോഹിതിന്റെ ക്യാപ്റ്റന്‍സി മികവ് അത്ര വലുതാണെന്നുമാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെ അനുകൂലിച്ചും പരിഹസിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
മുംബൈ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു. 42 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. സ്റ്റീവ് സ്മിത്ത് 29 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക