കൊച്ചി∙ എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് കര്‍ശനമായ നിയന്ത്രണങ്ങളെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ്. ലോക്ഡൗണല്ല ഏര്‍പ്പെടുത്തിയതെന്നും ജനജീവിതം സ്തംഭിക്കാത്ത വിധത്തിലാണ് നിയന്ത്രണങ്ങളെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കടക്കം കണ്ടെയ്ൻമെന്റ് സോണുകളിലേക്കും പുറത്തേക്കും പോകുന്നതിന് അനുവാദമുണ്ട്.
മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ൻമെന്റ് സോണുകളായ വരാപ്പുഴ, എടത്തല, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകള്‍ ഉള്‍പ്പടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ 98 വാര്‍ഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലെ ഓഫിസുകള്‍ക്കും ഫാക്ടറികള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാനാകും. തൊഴിലിനായി പോകുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് തൊഴിലുടമ ഉറപ്പ് വരുത്തണം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡോ തൊഴില്‍ ദാതാവിന്റെ കത്തോ യാത്രക്കിടയില്‍ കയ്യില്‍ കരുതണം.
ജില്ലയില്‍ കണ്ടെയ്ൻമെന്റ് സോണുകളിലെ ഹോട്ടലുകളില്‍നിന്ന് പാഴ്സല്‍ മാത്രമേ അനുവദിക്കൂ. വിനോദ പരിപാടികള്‍ക്കോ വിനോദ സഞ്ചാരത്തിനോ ഈ സോണുകളില്‍ അനുവാദമില്ല. അഞ്ചുപേരില്‍ കൂടുതല്‍ നിയന്ത്രണമേഖലകളില്‍ കൂടി നില്ക്കാന് അനുവാദമില്ല. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക