പത്തനംതിട്ട: ഒരു വർഷം മുമ്പ് മാവേലിക്കര വലിയ പെരുമ്പുഴ പാലത്തിനു സമീപം അച്ചൻകോവിലാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെത് ആത്മഹത്യയല്ല കൊലപാതകമെന്ന് തെളിഞ്ഞു. സ്വവർഗരതിക്കിടെയുണ്ടായ ശ്രമമാണ് വിനോദിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.
കണ്ണമംഗലം വടക്ക് കുന്നേൽ വിനോദ് ആണ് മരിച്ചത്. പ്രതികളായ കണ്ണമംഗലം ഷിബു ഭവനിൽ ഷിബു, കൊച്ചുകളിൽ അനിൽ കുമാർ എന്നിവർ അറസ്റ്റിലായി.
മൃതശരീരത്തിൽ വസ്ത്രങ്ങളോ തിരിച്ചറിയത്തക്ക മറ്റ് അടയാങ്ങളോ ഇല്ലാതിരുന്നതിനാൽ ബന്ധുക്കൾക്ക് മൃതദേഹം വിനോദിന്റേതാണോ എന്ന് തിരിച്ചറിയാനായില്ല.
മരണപ്പെട്ടത് കാണാതായ വിനോദാണെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മരിച്ചത് വിനോദാണെന്ന് തെളിഞ്ഞു. വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയാണ് വിനോദ് മരിച്ചതെന്നും വ്യക്തമായി.
കാണാതായ ദിവസം വിനോദിനെ രണ്ടുപേർ ബൈക്കിൽ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്ക് പോയതായി സി.സി.ടി വി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു. അന്വേഷണത്തിൽ വിനോദിന്റെ അയൽവാസിയായ ഷിബു എന്നയാൾ വിനോദിനെ ഭീഷണിപ്പെടുത്തി സ്വവർഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് തെളിഞ്ഞു.
ഷിബുവും അനിൽ എന്ന സുഹൃത്തും കൂടി വിനോദിനെ കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു എന്നും പൊലിസിന് വിവരം കിട്ടി. കാണാതായ ദിവസം വലിയ പെരുമ്പുഴ പാലത്തിനു സമീപം വെള്ളത്തിലിറക്കി ബന്ധപ്പെടാനുള്ള ശ്രമത്തിനിടെ നീന്തൽ അറിയാത്ത വിനോദ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
വിനോദ് മരിച്ചു എന്നറിഞ്ഞ പ്രതികൾ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടി. പിറ്റേന്ന് മൃതദേഹം പൊങ്ങിയോ എന്നറിയാൻ സ്ഥലത്ത് ഇവർ സന്ദർശനം നടത്തി. വിനോദിന്റെ ബന്ധുക്കൾ പലതവണ അന്വേഷിച്ചിട്ടും വിനോദിനെപ്പറ്റി അറിയില്ല എന്നാണ് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക