എറണാകുളം: രാജ്യത്തുതന്നെ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയാണ് എറണാകുളം.പ്രതിദിനം പത്തു ലക്ഷത്തില്‍ 1300 പേര്‍ക്ക് എന്ന തോതിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇത് ഏറെ ഉയര്‍ന്ന നിലയിലാണ്. 35 ലക്ഷം ജനസംഖ്യയുള്ള ജില്ലയില്‍ 1.65 ലക്ഷം പേര്‍ക്ക് ഇതിനോടകം കോവിഡ് ബാധിച്ചു കഴിഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിന്റെതോതനുസരിച്ച് ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഓക്സിജന്‍ ലഭ്യതയും ചികിത്സയ്ക്ക് ആവശ്യമുള്ള കിടക്കകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍ തീരുമാനമായി.
ഇനിയുള്ള ദിവസങ്ങളില്‍ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കി, അതനുസരിച്ചുള്ള സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കും.വരുന്നയാഴ്ച 1500 ഓക്സിജന്‍ കിടക്കകളും അതിനടുത്തയാഴ്ച 2000 ഓക്സിജന്‍ കിടക്കകളും ഒരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
എല്ലാ താലൂക്കുകളിലും ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാസൗകര്യങ്ങള്‍ ഉറപ്പുവരുത്തും. സ്വകാര്യ ആശുപത്രികളില്‍ 20 ശതമാനം കിടക്കകളെങ്കിലും ചികിത്സയ്ക്കായി മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ യോഗം ഞായറാഴ്ച ചേരും.
സഹകരണ ആശുപത്രികളും ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തും. ആവശ്യമെങ്കില്‍ ഇ എസ് ഐ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക