തിരുവനന്തപുരം: കോവിഡ് വാക്സിൻ ക്ഷാമവും രജിസ്ട്രേഷനിലെ ആശയക്കുഴപ്പവും തുടരുന്നു. വ്യാഴാഴ്ച രാത്രി ലഭിച്ച 6.5 ലക്ഷം ഡോസിൽ ശേഷിക്കുന്ന നാലുലക്ഷം ഡോസ് രണ്ടുദിവസംകൊണ്ട് തീരും. തിരുവനന്തപുരം മേഖലയ്ക്ക് മൂന്നരലക്ഷവും കൊച്ചി, കോഴിക്കോട് മേഖലകൾക്ക് ഒന്നരലക്ഷം വീതവുമാണ് വിതരണംചെയ്തത്.
പൊതു അവധിയാണെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അടുത്ത ബാച്ച് വാക്സിൻ എന്ന് ലഭ്യമാകുമെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് അറിയിപ്പ് കിട്ടിയിട്ടില്ല. 45 വയസ്സിന് മുകളിലുള്ള 1.13 കോടി പേരാണ് സംസ്ഥാനത്തുള്ളത്. ഇവർക്ക് വാക്സിൻ നൽകണമെങ്കിൽ 50 ലക്ഷം ഡോസ് വാക്സിൻ വേണ്ടിവരും. ഇതിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷാമം കാരണം സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വെള്ളിയാഴ്ച വാക്സിൻ എടുക്കാൻ സമയം അനുവദിച്ചിരുന്നവരുടെ എണ്ണം വ്യാഴാഴ്ച രാത്രിയോടെ വെട്ടിക്കുറച്ചു. മറ്റൊരു ദിവസത്തേക്ക് വാക്സിനേഷൻ നൽകാമെന്ന എസ്.എം.എസ്. സന്ദേശം നൽകി. ഈ സന്ദേശം ഡിലീറ്റ് ചെയ്ത് പലരും വാക്സിനെടുത്തു. അർഹരായ പലർക്കും ഇതോടെ വാക്സിൻ കിട്ടാതായി. ഇത് പലയിടത്തും തർക്കത്തിനിടയാക്കി.
സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വിതരണവും കാര്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽനിന്നും വാക്സിന്റെ ആദ്യഡോസ് എടുത്തവർക്ക് രണ്ടാം ഡോസിന് സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതേസമയം രജിസ്ട്രേഷനിലെ ആശയക്കുഴപ്പം തുടരുന്നുണ്ട്. വാക്സിൻ എടുക്കാത്തവരും മരുന്ന് സ്വീകരിച്ചതായി എസ്.എം.എസ്. സന്ദേശം ലഭിച്ചതും ആശങ്കയ്ക്കിടയാക്കി. ഇത് സാങ്കേതികത്തകരാർ അല്ലെന്നും നേരത്തേ മൊബൈൽ നമ്പർ തെറ്റായി നൽകിയതാണ് കാരണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സൗകര്യങ്ങൾ വിപുലീകരിക്കും. മറ്റു രോഗങ്ങളുള്ളവർ, വയോജനങ്ങൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ തുടങ്ങും. ആദിവാസി മേഖലകളിൽ വാക്സിനേഷന് സൗകര്യം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക