ഡല്‍ഹി: പുക വലിക്കുന്നവരിലും വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവരിലും കോവിഡ് ബാധ താരതമ്യേന കുറവാണെന്നു കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്) റിപ്പോര്‍ട്ട്.
കോവിഡ് ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണെങ്കിലും പുക വലിക്കുന്നവരില്‍ മ്യൂക്കസ് ഉല്‍പ്പാദനം കൂടുതലാണെന്നതാകാം വൈറസ് ബാധയില്‍നിന്നു സംരക്ഷണം കിട്ടാനുള്ള ആദ്യ കാരണമെന്നു സര്‍വേഫലം വിലയിരുത്തി സി.എസ്.ഐ.ആര്. പറയുന്നു.
സസ്യഭക്ഷണത്തില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുള്ളത് സസ്യാഹാരികള്‍ക്കു രോഗബാധ കുറയാന്‍ കാരണമാകുന്നു.
140 ഡോക്ടര്‍മാരും ശാസ്ത്ര ഗവേഷകരും ചേര്‍ന്നു നടത്തിയ രാജ്യാവ്യാപക പഠനത്തിലാണ് ഈ നിഗമനം.
സി.എസ്.ഐ.ആറിന്റെ 40 ലബോറട്ടറികളിലും കേന്ദ്രങ്ങളിലുമായി ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളുമടക്കം 10,427 പേരെയാണു നിരീക്ഷണവിധേയമാക്കിയത്.
പുകവലിക്കാരുടെ കാര്യത്തില്‍ സമാനമായ വിലയിരുത്തലാണ് ഇറ്റലിയിലും അമേരിക്കയിലും ചൈനയിലും നേരത്തേ ഉണ്ടായത്.
അതേസമയം, സി.എസ്.ഐ.ആര്. നിരീക്ഷിച്ചവരില്‍ 1.3 ശതമാനം പേര് മാത്രമാണു പുകവലിക്കാര്‍. യു.എസ്. പഠനത്തില്‍ ഇത് 14 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക