മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിച്ചതോടെ കൊവിഡ് കേസുകള്‍ പിടിവിട്ടുയര്ന്നതിനാല് മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്നത് ഹൃദയം നുറുക്കുന്ന കാഴ്ച്ചകള്‍.
കൊവിഡ് മഹാമാരി ഏറ്റവും രൂക്ഷതയില്‍ ആഞ്ഞടിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ മരണനിരക്കും കുതിച്ചുയര്‍ന്നതോടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്കും കടുത്ത ക്ഷാമമാണ്. ഒരു ആംബുലന്‍സില്‍ പ്ലാസ്റ്റിക്ക് ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ 22 മൃതദേഹങ്ങള്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന കാഴ്ച്ച രാജ്യത്തെ വിറങ്ങലിപ്പിക്കുന്നതാണ്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമാനന്ദ് തീര്‍ഥ് മറാത്തവാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും 22 പേരുടെ മൃതദേഹങ്ങള്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന ഫോട്ടോയാണ് സംസ്ഥാനത്തെ കൊവിഡ് ഭീകരതയുടെ നേര്‍ക്കാഴ്ച്ചയായത്.
മരിച്ചവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.
സംഭവസ്ഥലത്ത് പൊലീസ് ഉദ്യേഗസ്ഥരും ആശുപത്രി അധികൃതരും സന്നിഹിതരായിരുന്നെങ്കിലും ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ ആരും പ്രതികരിച്ചില്ലെന്നാണ് ചിത്രം പുറത്തുവിട്ടുകൊണ്ട് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവധി ദിനമായതിനാല്‍ ടെസ്റ്റിംഗ് കുറഞ്ഞതു കൊണ്ടാകാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് മരണനിരക്ക് ഇന്നും 2500ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. തുടര്‍ച്ചയായ നാലാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആരോഗ്യരംഗവും മഹാമാരിയുടെ പിടിയിലാണ്. പല ആശുപത്രികളിലും ഓക്സിജന്റെ അഭാവവും കിടത്തി ചികിത്സക്കുള്ള അപര്യാപ്തതയും ഉണ്ട്. ഇതിനിടയില്‍ ഇന്ത്യയിലേക്ക് ഓക്സിജനെത്തിക്കാന്‍ പാകിസ്താന് തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക