മൊബൈല്‍ ഫോണ്‍ പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്നവര്‍ക്ക് വാക്സിനും പണം നല്കി വാങ്ങാമെന്ന വാദവുമായി ബിജെപി നേതാവ് ജയസൂര്യന്‍. രാജ്യത്ത് 90 ശതമാനം പേരുടെയും കൈയില്‍ മൊബൈല്‍ ഫോണുണ്ട്. അവരാരും പൈസയില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നാണ് ജയസൂര്യന്‍ ചോദിച്ചത്. പണം കൊടുത്ത് വാങ്ങേണ്ടതാണെന്ന് കണ്ടാല്‍ കാശുള്ളവന് പണം കൊടുത്ത് വാങ്ങുമെന്നും ജയസൂര്യന്‍ പറഞ്ഞു.
ജയസൂര്യന്‍ പറഞ്ഞത് ഇങ്ങനെ: ”രാജ്യത്തെ ജനസംഖ്യയില്‍ ഏകദേശം 90 ശതമാനം പേരുടെയും കൈയില്‍ മൊബൈല്‍ ഫോണ്‍ എത്തി കഴിഞ്ഞു. പൈസയില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. അവരൊക്കെ മൊബൈല്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ടല്ലോ?. അപ്പോള്‍ പണം കൊടുത്ത് വാങ്ങേണ്ടതാണെന്ന് കണ്ടാല്‍ കാശുള്ളവന് പണം കൊടുത്ത് വാങ്ങും. തീരെ പണമില്ലാത്തവര്‍ക്ക് 50 ശതമാനം സൗജന്യം കൊടുക്കുകയും ചെയ്യാം. ഇത് സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ ഈ പറഞ്ഞ ആശങ്ക എല്ലാം ഒഴിവാകും.”
”കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സൗജന്യ വാക്സിന് ആര്‍ക്കൊക്കെ കൊടുക്കാമെന്ന് വിവേചനാധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന് തീരുമാനിക്കാം. പാവപ്പെട്ടവര്‍ക്ക് സൗജന്യ വാക്സിന്. പണമുള്ളവര്‍ക്ക് പണം കൊടുത്ത് വാങ്ങാം. ഇതിന്റെ ലിസ്റ്റ് സംസ്ഥാനങ്ങള്‍ക്ക് കൃത്യമായി വേര്‍തിരിച്ച്, നടപ്പാക്കാവുന്നതാണ്. കാരണം സംസ്ഥാനത്തിന്റെ കൈയില്‍ ഈ ലിസ്റ്റ് ഉണ്ടല്ലോ. ഈ ചുമതല സംസ്ഥാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ പ്രശ്നം പരിഹരിക്കാം.”
”ആരോഗ്യ സംരക്ഷണമെന്നത് കേന്ദ്രത്തിന്റെ മാത്രം ചുമതല അല്ല. സംസ്ഥാനങ്ങളുടേത് കൂടിയാണ്. മുഖ്യമന്ത്രി പിണറായി നേരത്തെ പറഞ്ഞു, ഞങ്ങള്‍ സൗജന്യ വാക്സിന് നല്‍കും. വാക്സിന് ഇവിടെയുണ്ടാക്കും. ക്യൂബയില്‍ നിന്ന് കൊണ്ടുവരും. ഇത് രണ്ടും നടന്നില്ല. കേരള മുഖ്യമന്ത്രി ഇവിടെയൊരു പോസ്റ്റ്മാന് മാത്രമാണ്. കേന്ദ്രത്തില്‍ നിന്ന് കിട്ടിയാല്‍ കൊടുക്കും. അല്ലെങ്കില്‍ കൊടുക്കില്ല. മാറ്റി വച്ചെന്ന് പറയുന്ന ആയിരക്കണക്കിന് കോടി രൂപ എന്തുകൊണ്ടാണ് വാക്സിന് വാങ്ങാന്‍ ഉപയോഗിക്കാത്തത്. ഈ ചോദ്യത്തിന് വേണം ആദ്യം മറുപടി നല്കാന്.”
”കേന്ദ്രം രാജ്യത്ത് 50 ശതമാനം വാക്സിന് സൗജന്യമായി കൊടുക്കുന്നുണ്ട്. ബാക്കി 50 ശതമാനം പണം കൊടുത്ത് സംസ്ഥാനങ്ങള്‍ക്ക് വാങ്ങിക്കാം. അങ്ങനെ വാങ്ങിക്കാന്‍ എല്ലാവരും കാത്തിരിക്കണമെന്നില്ല. മുഴുവന്‍ പേര്‍ക്കും സൗജന്യ വാക്സിന് ലഭിക്കും. കേന്ദ്രത്തിന്റെ മുന്നിലുള്ള സാമ്പത്തികവും ദൗത്യവും സംസ്ഥാനങ്ങളുടേത് പോലെ ചെറുതല്ല. വളരെ വലുതാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക