അനായാസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കിയ സന്തോഷത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലേസിയും ഋതുരാജ് ഗെയ്ക്വാദും മിന്നിത്തിളങ്ങിയപ്പോള്‍ ചെന്നൈയിലേക്ക് ജയം അനായാസം വന്നെത്തുകയായിരുന്നു. 44 പന്തില്‍നിന്ന് 12 ഫോറുകളോടെ 75 റണ്‍സെടുത്ത ഋതുരാജാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ഐ.പി.എല്ലില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയിരുന്നു ഇത്. ടൂര്‍ണമെന്റിലെ തന്റെ ഉയര്‍ന്ന സ്കോര്‍ നേടാനായതില്‍ സന്തോഷമുണ്ടെങ്കിലും മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് ഋതുരാജ് പറഞ്ഞു.
‘ഈ പിച്ചില്‍ വലിയ ഷോട്ടുകള്‍ നേടുന്നത് പ്രയാസമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഗ്യാപ്പില്‍ അടിക്കുകയും ഫീല്‍ഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി കണ്ടെത്തുക എന്ന ലളിതമായ കാര്യമാണ് ഞാന്‍ ചെയ്തത്. ഐ.പി.എല്ലിലെ എന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടാനായതില്‍ സന്തോഷമുണ്ട്. എങ്കിലും മത്സരം ഫിനിഷ് ചെയ്യുവാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്’ ഋതുരാജ് പറഞ്ഞു.
മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഹൈദരാബാദിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. ചെന്നൈ ഒന്‍പതു പന്തുകള്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക