രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഗൂഗിളിൽ ഏറ്റവുമധികം ഇന്ത്യക്കാർ തിരഞ്ഞത് ‘ഓക്സിജന് എങ്ങനെ വീട്ടിലുണ്ടാക്കാം’ എന്നതായിരുന്നു. ഓക്സിജൻ വീട്ടിലുണ്ടാക്കാമെന്ന പേരിൽ യുട്യൂബിലും മറ്റും ആളുകൾ ഇട്ട തട്ടിക്കൂട്ട് വിഡിയോകളിൽ പ്രാണഭയം പൂണ്ട മനുഷ്യർ പ്രതീക്ഷയോടെ കയറി. ലക്ഷക്കണക്കിന് വ്യൂസാണ് ഇത്തരം വിഡിയോകൾക്ക് ദിവസങ്ങൾക്കുള്ളിൽ ഉണ്ടായതെന്ന് കണക്കുകൾ പറയുന്നു.
കോൺസെൻട്രേറ്ററുകൾ ഉപയോഗിച്ച് ഓക്സിജൻ നിർമ്മിക്കുന്ന രീതിയാണ് ശാസ്ത്രീയമായി അവലംബിച്ച് പോരുന്നത്. ഇത് പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിൽ മാത്രം ചെയ്യാൻ പറ്റുന്ന കാര്യമാണ്.
ഓക്സിജൻ നിർമാണത്തിന് വീട്ടിൽ ശ്രമിക്കുന്നത് വിഷവാതക ദുരന്തമടക്കമുള്ള കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഐഎംഎ അടക്കമുള്ളവ അഭിപ്രായപ്പെടുന്നു. വീടുകളിൽ ഓക്സിജൻ നിർമാണത്തിന് ഒരു കാരണവശാലും തുനിയരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഡൽഹിയടക്കമുള്ള സ്ഥലങ്ങളിൽ മതിയായ ഓക്സിജൻ ഇല്ലാത്തതിനെ തുടർന്ന് ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെറ്റിലും പ്രഷർ കുക്കറുമുപയോഗിച്ച് ഓക്സിജൻ നിർമിക്കാമെന്ന തരത്തിൽ അപകടകരമായ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത്.
ശാസ്ത്രീയ അടിത്തറയില്ലാത്ത വാർത്തകളിൽ വിശ്വസിക്കരുതെന്നും കോവിഡ് ബാധിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുള്ളവർ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക