കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർച്ചയായി മൂന്നാം തവണയാണ് മമത ബംഗാൾ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. മമത ഇന്നു രാത്രി ഏഴോടെ രാജ്ഭവനിലെത്തി ഗവർണർ ജഗ്ദീപ് ധർഖറിനെ സന്ദർശിച്ചു സർക്കാരുണ്ടാക്കാനുള്ള അവകാശവാദം നടത്തി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ മമതാ ബാനർജിയെ നിയമസഭാ പാർട്ടി നേതാവായി ഐകകണ്ഠേന തീരുമാനിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി അറിയിച്ചു. സ്പീക്കർ ബിമൻ ബാർജിയെ പ്രോടേംസ്പീക്കറായും നിയുക്ത എംഎൽഎമാർ തെരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി തെരഞ്ഞെടുത്ത അംഗങ്ങൾ വ്യാഴാഴ്ച നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യും.
294ൽ 213 സീറ്റിലും വിജയം നേടിയാണ് മമതയും സംഘവും അധികാരമുറപ്പിച്ചത്. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിനെ ഇളക്കിമറിച്ച് ദിവസങ്ങളോളം പ്രചാരണം നടത്തിയെങ്കിലും ബിജെപിക്ക് 77 സീറ്റുകളാണ് നേടാനായത്.
35 വർഷം ബംഗാളിനെ ഭരിച്ച ഇടതുപാർട്ടികൾക്കാകട്ടെ ഒരൊറ്റ സീറ്റിൽപ്പോലും മേൽക്കൈ നേടാനായില്ല. ഇടതുപാർട്ടികൾക്കൊപ്പം മത്സരിച്ച കോൺഗ്രസും വട്ടപ്പൂജ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക