യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി ബാബുക്കുട്ടന് ആശുപത്രിയില്‍ തുടരും. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. അപസ്മാരം ബാധിച്ച് ചികിത്സയിലായതിനാല്‍ ഇയാളെ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
പ്രതിയെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റുന്ന മുറയ്ക്ക് റെയില്‍വേ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. പിടിയിലായ പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട ചിറ്റാര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ചിറ്റാറിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയാനായി എത്തിയപ്പോള്‍ അവര്‍ ബാബുക്കുട്ടനെ പുറത്താക്കി.
ചിറ്റാറിലെത്തിയ വിവരം വീട്ടുകാർ അറിയിച്ചതോടെ പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. അപസ്മാരം വന്നതോടെ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോൾ കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ബാബുക്കുട്ടന്. ഏപ്രിൽ 28‑നാണ് ഗുരുവായൂര്‍–-പുനലൂര്‍ പാസഞ്ചർ ട്രെയിനിൽവച്ച് മുളന്തുരുത്തി സ്വദേശിയായ യുവതി ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. രക്ഷപ്പെടാന്‍ യുവതി ട്രെയിനിന് പുറത്തേക്ക് ചാടി. കാഞ്ഞിരമറ്റം ഓലിപ്പുറത്തിന് സമീപത്ത്വച്ചാണ് യുവതി ചാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക