തിരുവനന്തപുരം: സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 300-ലേറെ പഞ്ചായത്തിൽ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും, 500 മുതൽ 2000 വരെ ആക്ടീവ് കേസുള്ള 57 പഞ്ചായത്തുണ്ട് സംസ്ഥാനത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാംതരംഗം തീവ്രവും, അതീവ വ്യാപനശേഷിയുള്ളതുമാണെന്നും തെളിയിക്കുന്നതാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കുകൾ
”എറണാകുളത്ത് 50 ശതമാനം ടിപിആറുള്ള 19 പഞ്ചായത്തുകളുണ്ട്. ഗൗരവമേറിയ സാഹചര്യമാണിത്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവിടെ ശക്തമായ പ്രതിരോധം നടത്തണം. മറ്റ് ജില്ലകളിൽ രോഗം കുറയുന്നുണ്ട്”, എന്ന് മുഖ്യമന്ത്രി.
”രണ്ടാം തരംഗം തീവ്രമാണ്. ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണം. ഡബിൾ മാസ്കിങും എൻ 95 മാസ്കിങ്ങും ശീലമാക്കണം. അകലം പാലിക്കണം, കൈകൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അടഞ്ഞ സ്ഥലം, ആൾക്കൂട്ടം അടുത്ത് ഇടപഴകൽ എല്ലാം ഒഴിവാക്കണം. ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുന്നുണ്ട്. രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്നു. അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്”, മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക