മകന്റെ ജനനത്തെപ്പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നടി കനിഹ. ഋഷി ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു തിരികെയെത്തിയ പോരാളിയാണ് അവന് എന്ന് കനിഹ പറയുന്നു. ജനിച്ച സമയത്ത് തന്നെ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു എന്ന് കനിഹ പറയുന്നു.
അമേരിക്കയിലെ ആശുപത്രിയിലായിരുന്നു കനിഹയുടെ പ്രസവം. കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടന്‍ മടക്കി വാങ്ങുകയായിരുന്നുവെന്നും ചിലപ്പോള്‍ ഇനി കുഞ്ഞിനെ ജീവനോടെ കാണാനാകില്ലെന്നും പറഞ്ഞുവെന്ന് കനിഹ പറയുന്നു.
“പത്ത് മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്നു തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ത്തന്നെ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ഒരുപാട് കടമ്ബകള്‍.
പ്രാര്‍ഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിര്‍ദി സായിബാബയെ ആണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാര്‍ഥിച്ചു. ആദ്യമായാണ് ഒരു ജീവനു വേണ്ടി പ്രാര്‍ഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാര്‍ഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവന് അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാല്‍ ആശുപത്രിയും ഡോക്ടര്‍മാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മതപത്രങ്ങളായിരുന്നു അവ. ഒടുവില്‍ അമ്ബതാം ദിവസം ഐസിയുവിലെ ഏകാന്തതയിലാണ് എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റുന്നത്”- കനിഹ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക