കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചവും കോവിഡ് ലക്ഷണങ്ങളുള്ളവരും സിടി സ്കാനുകൾ നടത്തുന്നത് എത്രത്തോളം സുരക്ഷിതമാണ്? എന്തുകൊണ്ടാണ് ചില ഡോക്ടർമാർ ആ കാര്യം പ്രോത്സാഹിപ്പിക്കാത്തതെന്ന് പരിശോധിക്കാം.
സിടി സ്കാനിനായി എത്തുന്നവർ ആരാണ്?
കോവിഡ് സിടി സ്കാനുകളുടെ ആവശ്യം കഴിഞ്ഞ ഒരു മാസത്തിനിടെ പലമടങ്ങ് വർദ്ധിച്ചതായി ജലന്ധറിലെ ഒരു പ്രമുഖ സ്കാൻ സെന്റർ പറഞ്ഞു. മിതമായതോ കുറഞ്ഞതോ ആയ കോവിഡ് ലക്ഷണങ്ങളുള്ളവരും ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലം ലഭിച്ചവരും സിടി സ്കാനിനായി വരുന്നുണ്ട്.
ആളുകൾ പരിഭ്രാന്തരായിരിക്കുന്നു, ഗൂഗിളിൽ കാര്യങ്ങൾ വായിച്ച് ഡോക്ടറെ കളിക്കുന്നു, അവ നേരിയ ലക്ഷണങ്ങളോ സാധാരണ പനി അല്ലെങ്കിൽ പനി ലക്ഷണങ്ങളോ ആയിരിക്കുമ്പോൾ നിരാശരാകുന്നു,” ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവജോത് സിംഗ് ദാഹിയ പറഞ്ഞു.
ആർക്കാണ് സിടി സ്കാൻ വേണ്ടത്?
ഹോം ഐസലേഷനിലോ ആശുപത്രിയിലോ കഴിയവേ രോഗം ഗുരുതരമാവുന്നവർക്കോ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കോ ആണ് സിടി സ്കാൻ ശുപാർശ ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഹോം ക്വാറൻറൈൻ സമയത്ത് ഒരു രോഗിയുടെ ഓക്സിജന്റെ അളവ് 95ൽ താഴെയാണെങ്കിലോ കോവിഡ് പോസിറ്റീവ് ആയി ഒരാഴ്ച കഴിഞ്ഞിട്ടും ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിലോ അത്തരം രോഗികൾ അവരുടെ സിടി സ്കാൻ ചെയ്ത് അണുബാധയുടെ അളവ് കണ്ടെത്തണം.
“കോവിഡ് രോഗി വീട്ടിൽ ഐസൊലേഷനിലാണെങ്കിൽ അവർക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ അവർ ഒരു ദിവസത്തിൽ 5-6 തവണ ഒരു പൾസ് ഓക്സിമീറ്റർ വഴി ഓക്സിജൻ അളവ് നിരീക്ഷിക്കാവുന്നതേ ഉള്ളൂ. ഓക്സിജന്റെ അളവ് 96 ന് മുകളിലാണെങ്കിൽ പരിഭ്രാന്തരാവേണ്ടതില്ല,” പ്രശസ്ത റേഡിയോളജിസ്റ്റ് ഡോ. എ കപൂർ പറഞ്ഞു.
ആർടി-പിസിആർ നെഗറ്റീവ് ആണെങ്കിൽ സിടി സ്കാൻ ഒഴിവാക്കണോ?
ഒന്നിലധികം എക്സ്-റേകൾ സംയോജിപ്പിച്ച് ശരീരത്തിൻറെയോ ശരീരത്തിൻറെ ഏതെങ്കിലും ഭാഗത്തിൻറെയോ ഒരു ചിത്രം സൃഷ്ടിക്കുന്നതിനുള്ള ഒരു കമ്പ്യൂട്ടർ പ്രക്രിയയാണ് സിടി സ്കാൻ. ഇതിൽ സാധാരണ എക്സ്-റേയേക്കാൾ കൂടുതൽ വിശദാംശങ്ങളടങ്ങിയ ചിത്രം ലഭിക്കും.
ഒരു രോഗി മിതമായതോ ലഘുവായതോ ആയ രോലക്ഷണങ്ങൾ കാണിക്കുകയും തെറ്റായി നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവർ ഹോം ക്വാറന്റൈനിലേക്ക് പോകുകയും ഓക്സിജന്റെ അളവ് ശ്രദ്ധിക്കുകയും വേണം.
ഈ സാഹചര്യത്തിൽ സിടി സ്കാൻ പോലുള്ള റേഡിയേഷൻ അധിഷ്ടിത പരിശോധനകൾ നടത്തേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
“രോഗികൾ സാധാരണയായി 10 മുതൽ 12 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുകയും ഡോക്ടറുടെ ഉപദേശത്തിന് ശേഷം ക്വാറന്റൈൻ അവസാനിക്കുകയും ചെയ്യുന്നു,”
കപൂർത്താല സിവിൽ ഹോസ്പിറ്റലിന്റെ മെഡിക്കൽ ഓഫീസറും ഇൻചാർജുമായ ഡോ. സന്ദീപ് ഭോള പറഞ്ഞു.
തെറ്റായ നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചവർ സിടി സ്കാനിനായി സ്കാനിങ് സെന്ററുകളിലേക്ക് പോകുന്നത് ആ സെന്ററിൽ മറ്റ് അസുഖങ്ങൾ ബാധിച്ച് സിടി സ്കാനിനായി വരുന്ന നിരവധി പേരിലേക്ക് കോവിഡ് ബാധിക്കാൻ കാരണമാവുമെന്ന അപകട സാധ്യതയും നിലനിൽക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക