തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരിക.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് 10,000 പൊലീസുകാരെ വിന്യസിക്കുമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിട്ടുണ്ട്.
നിരീക്ഷണത്തിനായി ഡ്രോണ്‍ സംവിധാനത്തെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്രം, പാല് എന്നിവ രാവിലെ ആറ് മണിക്ക് മുമ്ബേ തന്നെ വീട്ടിലെത്തിക്കേണ്ടതുണ്ട്. ബേക്കറി, പലവ്യഞ്ജന കടകള്‍ എന്നിവയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വീട്ടുജോലിക്കാരായിട്ടുള്ളവര്‍ക്ക് പാസ് വാങ്ങിക്കൊണ്ട് യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. ജില്ലകളുടെ അതിര്‍ത്തികള്‍ അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലകളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രമാകും ഉണ്ടാകുക.
അതേസമയം, കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2316 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍കോട് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക