ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പ്രമുഖ ഡോക്ട്ടര്മാര് കൊല്ലപ്പെട്ടു. ഗാസയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫാ ആശുപത്രിയിലെ ഇന്റേര്‍ണല്‍ മെഡിസിന് മേധാവിയാണ് കൊല്ലപ്പെട്ട ഡോ. അയ്മന് അബു അല്‍ ഖ്വാഫ്.
അല്‍ വാഹെദ പ്രദേശത്ത് ഞായറാഴ്ച്ച നടന്ന മിസൈല്‍ ആക്രമണത്തിലാണ് ഡോ. അയ്മന് അബു കൊല്ലപ്പെട്ടത്. ഇവിടെ നടന്ന ആക്രമണങ്ങളില്‍ 33 പേര് കൊല്ലപ്പെട്ടതായാണ് സൂചന.
മുഴുവന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും തനിക്കും ഡോ. അബു അല്‍ ഖ്വാഫയുടെ മരണം ഒരു ഞെട്ടലാണ് ഉളവാക്കിയതെന്ന് അല്‍ ഖ്വാഫിന്റെ വിദ്യാര്‍ഥിയും ഡോക്ട്ടറുമായ ഓസെയ്ദ് അല്സറെ ഉദ്ദരിച്ച് റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ഏറ്റവും മുതിര്‍ന്ന ഇന്റേര്‍ണല്‍ മെഡിസിന് ഡോക്ട്ടറായിരുന്നു അല്‍ ഖ്വാഫയെന്നും ഓസെയ്ദ് അനുസ്മരിച്ചു.
കൊല്ലപ്പെട്ട 66 കാരനായ ഡോക്ട്ടര്‍ മോയിന്‍ അഹമ്മദ് അല്‍ ലൗല് സൈക്ക്യാട്രിക് ന്യൂറോളജിസ്റ്റാണ്. അദ്ദേഹവും അല്വഹെദ പ്രദേശത്തു നടന്ന മിസൈല്‍ ആക്രമണത്തില്‍ തന്നെയാണ് കൊല്ലപ്പെട്ടത്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് അല്‍ ലൗലിന്റെ മകള്‍ പറഞ്ഞു. അല്‍ ലൗലിന്റെ ഭാര്യയും മകളും ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഈജിപ്തിലും ഫ്രാന്‍സിലുമായി പഠനം പൂര്‍ത്തീകരിച്ച അല്‍ ലൗല് ഗാസയില്‍ എത്തിച്ചേരുന്നതിന് മുന്‍പ് സൗദി അറേബ്യയിലാണ് പ്രവര്‍ത്തിച്ചത്.
ഇസ്രായേല്‍ ആക്രമണങ്ങള്‍ എല്ലാതലത്തിലേക്കും എത്തിച്ചേരുമ്പോള്‍ ഗാസയിലെ ആരോഗ്യരംഗവും പ്രതിസന്ധിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക