കോവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകർക്ക് വലിയ ഭീഷണിയാവുകയാണ് ബ്ലാക്ക് ഫംഗസ് അണുബാധ. രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളുടെ കുത്തനെയുള്ള വർധനവ് ഭീതിപ്പെടുത്തുന്നതാണ്.
സ്വയം ചികിത്സയും സ്റ്റിറോയ്ഡുകളുടെ അമിതോപയോഗവുമാണ് വിനാശകരമായ ബ്ലാക്ക് ഫംഗസ് അണുബാധയ്ക്ക് കാരണമെന്ന് തുറന്നുപറയുകയാണ് ഡോക്ടർമാർ.
ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് ബാധിച്ച രോഗികളുടെ വർധനവ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമൂലമുള്ള മരണനിരക്ക് കുറഞ്ഞത് 50 ശതമാനമാണ്. മൂക്കിൽ നിന്ന് ആരംഭിച്ച് കണ്ണിലേക്കും തലച്ചോറിലേക്കും രോഗം വേഗത്തിൽ പടരുന്നു.
വളരെയധികം സ്റ്റിറോയിഡുകളും മറ്റു മരുന്നുകളും നൽകുന്നത് അണുബാധയ്ക്കും ആൻറിബയോട്ടിക് പ്രതിരോധത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് അണുബാധ ചികിത്സിക്കുന്നതിനുള്ള മരുന്നിന്റെ കുറവാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം.
“ഞാൻ കാണുന്ന കേസുകളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. സാധാരണയായി ജീവിതകാലം മുഴുവൻ നാലോ അഞ്ചോ കേസുകളാണ് കാണാറുള്ളത്. ഇപ്പോൾ ഒരു ദിവസം നാലോ അഞ്ചോ കേസുകൾ കാണുന്നു.
ഈ കേസുകളെല്ലാം അനാവശ്യമായി സ്റ്റിറോയിഡുകൾ ഉപയോഗിച്ചതിനാലാണെന്ന് എനിക്ക് തോന്നുന്നു.”- ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇഎൻടി ശസ്ത്രക്രിയ വിദഗ്ധൻ ഡോ. അതുൽ മിത്തൽ പറയുന്നു.
“മ്യൂക്കോമൈക്കോസിസ് അണുബാധയുള്ള ആളുകളിൽ ഫംഗസ് നാശം വരുത്തിയ ടിഷ്യൂസ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആവശ്യമാണ്.
പല രോഗികളും കൊറോണ വൈറസിൽ നിന്ന് കരകയറിയത് അവരുടെ ജീവൻ രക്ഷിക്കാനായി കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്.
ബ്ലാക്ക് ഫംഗസ് അണുബാധ അതിവേഗം പടരാൻ തുടങ്ങിയാൽ ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ആളുകളെ കൊല്ലും. ഞങ്ങൾക്ക് രോഗം പടരുന്നത് തടയാൻ കഴിയില്ല, അത് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും.”- ഡോ. അതുൽ മിത്തൽ പറയുന്നു.
ദൈനംദിന ജീവിതത്തിൽ എല്ലായിടത്തും മ്യൂക്കോർ പൂപ്പൽ കാണപ്പെടുന്നുണ്ട്. മണ്ണിലും സസ്യങ്ങളിലും ചീഞ്ഞളിഞ്ഞ പഴങ്ങളിലുമെല്ലാം ഇവയുണ്ട്. എന്നാൽ മ്യൂക്കോമൈക്കോസിസ് കേസുകൾ വളരെ അപൂർവമാണ്.
ചിലപ്പോൾ ഇത് പ്രമേഹമുള്ളവരെയോ അല്ലെങ്കിൽ കാൻസർ രോഗികളെപ്പോലെ ദുർബലമായ രോഗപ്രതിരോധ സംവിധാനങ്ങളെയോ ബാധിക്കുന്നു.
അതേസമയം മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഉയർന്ന അളവിൽ സ്റ്റിറോയിഡുകൾ കഴിച്ച ആയിരക്കണക്കിന് കോവിഡ് രോഗികളിൽ അണുബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
സ്റ്റിറോയിഡുകൾ പ്രതിരോധശേഷി കുറയ്ക്കുകയും പഞ്ചസാരയുടെ അളവ് ഉയർത്തുകയും ചെയ്യുന്നു. ഇത് ഫംഗസ് വളരാൻ ഫലഭൂയിഷ്ഠമായ നിലം സൃഷ്ടിക്കുന്നു. ചൈനയ്ക്കുശേഷം ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ.
വർധിച്ചു വരുന്ന ബ്ലാക്ക് ഫംഗസ് കേസുകളെ നേരിടാൻ രാജ്യത്തുടനീളം ആശുപത്രികൾ അഡ്ഹോക് യൂണിറ്റുകൾ ആരംഭിക്കുന്നു.
ഇന്ത്യയിലെ നിരവധി രോഗികൾ ഇപ്പോഴും കോവിഡ് സ്റ്റിറോയിഡ് തെറാപ്പിക്ക് വിധേയരാകുന്നതിനാൽ, കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യവിദഗ്ധർ ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക