വാഷിങ്ടൻ: 2019 അവസാനത്തോടെ ചൈനയില്‍ നിന്ന് ഉത്ഭവിച്ച കോവിഡ് വൈറസിനെ ഇനിയും പിടിച്ചു കെട്ടാനായിട്ടില്ല ഇന്ത്യ അടക്കമുള്ള പല ലോകരാജ്യങ്ങള്‍ക്കും.
പരീക്ഷണങ്ങള്‍ക്കൊടുവില്‍ വാക്സിനുകള്‍ സുലഭമാകുമ്പോഴും മരണനിരക്കില്‍ കുറവ് വരുത്താൻ മാത്രം ഇതുവരെയും കഴിഞ്ഞിട്ടില്ല. രണ്ടാം തരംഗം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉലയ്ക്കുമ്പോഴും ആദ്യം വൈറസ് സ്ഥിരീകരിച്ച ചൈന, ഏതാണ്ട് കോവിഡ് ഭീതിയിൽനിന്ന് കരകയറിയ മട്ടാണ്.
കോവിഡ് വ്യാപനത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. ജൈവായുധമെന്ന നിലയിൽ കൊറോണ വൈറസിനെ ഉപയോഗിക്കാൻ ചൈന പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് ഇതിന് മുമ്പ് ലഭിച്ചിരുന്നു.
ഇപ്പോളിതാ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചെെനീസ് ലാബിൽ നിന്നാണെന്ന ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്ന തെളിവുകൾ പുറത്തുവിട്ടിരിക്കുകയാണ് യുഎസ് മാധ്യമങ്ങൾ.
കോവിഡിനെക്കുറിച്ച് ചെെന സ്ഥിരീകരിക്കുന്നതിനും മാസങ്ങൾക്ക് മുമ്പ് 2019 നവംബറിൽ വുഹാനിലെ വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നു.
രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ വിവരങ്ങൾ തുടങ്ങിയ വിശദമായ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ഞെട്ടിക്കുന്ന ഈ വിവരം വൈറസ് ലാബിൽനിന്നു തന്നെ പുറത്തുവന്നതാണെന്ന വാദങ്ങൾ ബലപ്പെടുത്തുന്ന തരത്തിലാണ് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ലോകാരോഗ്യ സംഘടനയും കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള അടുത്തഘട്ട അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
പല രാജ്യങ്ങളും ഇതേക്കുറിച്ച് ചൈനയ്ക്കെതിരെ ആരോപണമുയർത്തിയെങ്കിലും ചൈന ഇത് നിഷേധിക്കുകയായിരുന്നു.
അതേസമയം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെക്കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രോഗവ്യാപനത്തിന്റെ ആദ്യദിനങ്ങളെക്കുറിച്ച് ബൈഡൻ ഭരണകൂടത്തിന് നേരത്തെ തന്നെ നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക