അത്ര തീവ്രമല്ലാത്ത കോവിഡ് അണുബാധയുള്ളവർ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കരുതെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ.
കോവിഡ് രോഗിയുടെ ഓക്സിജൻ തോത് സാധാരണവും രോഗാവസ്ഥ തീവ്രവും അല്ലെങ്കിൽ സ്റ്റിറോയ്ഡുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഡോ.ഗുലേരിയയുടെ മുന്നറിയിപ്പ്. സ്റ്റിറോയ്ഡ് മരുന്നുകൾ രോഗിയുടെ പ്രതിരോധ സംവിധാനത്തെ അമർത്തി വയ്ക്കുന്നത് ബ്ലാക്ക് ഫംഗസ് പിടിപെടാൻ കാരണമാകുന്നുണ്ട്.
ഈ മരുന്നുകൾ രക്തത്തിലെ പഞ്ചസാര 300-400 തോതിലേക്ക് ഉയർത്തുമെന്നതിനാൽ ഇവ കഴിക്കുന്നവർ ഇടയ്ക്കിടെ ബ്ലഡ് ഷുഗർ പരിശോധന നടത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. രക്തത്തിലെ പഞ്ചസാര ഉയരുന്നതും ബ്ലാക്ക് ഫംഗസ് അണുബാധ സാധ്യത വർധിപ്പിക്കും.
വലിയ അളവിൽ സ്റ്റിറോയ്ഡ് മരുന്നുകൾ കോവിഡ് രോഗികൾ അകത്താക്കുന്നത് അപകടകരമാണെന്നും ഡോ ഗുലേരിയ അഭിപ്രായപ്പെടുന്നു. പരമാവധി അഞ്ച് മുതൽ പത്ത് ദിവസം വരെയാണ് കണക്കുകൾ പ്രകാരം സ്റ്റിറോയ്ഡ് നൽകാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് അണുബാധ കൂടി എത്തുന്നത് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനത്തെ സമ്മർദത്തിലാഴ്ത്തുന്നുണ്ട്.
ആരോഗ്യ സംവിധാനത്തിൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ട നോട്ടിഫയബിൾ ഡിസീസ് ആയി വിവിധ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ വിജ്ഞാപനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക