വണ്ടൂർ : ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയെന്നാരോപിച്ചു വാണിയമ്പലത്തു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു കേസ് ചുമത്തി. വണ്ടൂർ ചെട്ടിയാറമ്മൽ നായിപ്പാടൻ മുഹമ്മദ് ബാദുഷയ്ക്ക് (22) എതിരെയാണു പൊലീസ് നടപടി.
പൊലീസ് വാഹനത്തിൽ കയറാൻ തയാറാവാതെ മുഹമ്മദ് ബാദുഷ ചെറുത്തു നിന്നതിനെ തുടർന്നു ബലം പ്രയോഗിച്ചാണു സ്റ്റേഷനിൽ എത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ:
വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശിയായ മുഹമ്മദ് ബാദുഷയെ 3 കിലോമീറ്റർ ദൂരെയുള്ള വാണിയമ്പലം അങ്ങാടിയിൽ വച്ചാണു കസ്റ്റഡിയിൽ എടുത്തത്. മീൻ വാങ്ങാൻ വന്നതാണെന്നാണു പറഞ്ഞത്.
ശരിയായ രീതിയിലുള്ള സത്യവാങ്മൂലം ഉണ്ടായിരുന്നില്ല. മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ തയാറായില്ല.
തുടർന്നു കസ്റ്റഡിയിൽ എടുക്കാൻ ബൈക്കിനടുത്തേക്കു ചെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തട്ടിമാറ്റി. സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോഴും സഹകരിച്ചില്ല.
പൊലീസിന്റെ ജോലി തടസ്സപ്പെടുത്തി, ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു തുടങ്ങിയവയ്ക്കു കേസെടുത്തതായി സിഐ ദിനേഷ് കോറോത്ത് അറിയിച്ചു.
എന്നാൽ, സത്യവാങ്മൂലം ഉണ്ടായിട്ടും തീയതി എഴുതാത്തതു ചൂണ്ടിക്കാണിച്ചു മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെന്നും അങ്ങാടിയിൽ എത്തിയതുകൊണ്ട് സാധനങ്ങൾ വാങ്ങാൻ അനുവാദം ചോദിച്ചപ്പോൾ സമ്മതിച്ചില്ലെന്നും മുഹമ്മദ് ബാദുഷ പറയുന്നു.
ബൈക്ക് പിടിച്ചുവാങ്ങാൻ നോക്കിയതു ചോദ്യം ചെയ്തപ്പോൾ പിടികൂടി വാഹനത്തിലേക്കു തള്ളിക്കയറ്റി. വാഹനത്തിൽ വച്ചും പൊലീസ് സ്റ്റേഷനിൽ വച്ചും മർദിച്ചെന്നും മുഹമ്മദ് ബാദുഷ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക