കോവിഡ് ബാധിതർ വർധിക്കുകയും ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ ആശുപത്രികളിൽ കുറയുകയും ചെയ്ത സാഹചര്യത്തിൽ തന്റെ ബസുകളിൽ രണ്ടെണ്ണത്തിൽ കിടക്കകൾ ഘടിപ്പിച്ചും ഓക്സിജൻ സംവിധാനം ഏർപ്പെടുത്തിയും ‘രാജപ്രഭ’ ബസ് ഉടമ രാജു.
ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ ഇതുപോലെ ഒരുക്കാനുള്ള തയാറെടുപ്പിലാണു ചെർപ്പുളശ്ശേരി സ്വദേശി കൂടിയായ രാജു.
സീറ്റുകൾ അഴിച്ചുമാറ്റി 3 കിടക്കകളാണ് ഓരോ ബസിലും സജ്ജമാക്കിയിരിക്കുന്നത്. ഓരോ കിടക്കയിലും ഓക്സിജൻ സൗകര്യവും ഉണ്ട്. നിലം നവീകരിച്ചു ശുചിത്വവും ഉറപ്പു വരുത്തിയിരിക്കുന്നു.
ഒരു ബസിന് ഒരു ലക്ഷം രൂപയോളം ചെലവിട്ടാണ് ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്നു രാജു പറഞ്ഞു. അത്യാസന്ന നിലയിലുള്ള കോവിഡ് ബാധിതർക്കു വേണ്ടി തയാറാക്കിയ ബസ് രാജു ചെർപ്പുളശ്ശേരി ജനമൈത്രി പൊലീസിനു കൈമാറി. ബസുകൾ മാങ്ങോട് കേരള മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു നൽകും.
ബസിന്റെ ഫ്ലാഗ് ഓഫ് ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. മണ്ണാർക്കാട് ഡിവൈഎസ്പി ഇ. സുനിൽകുമാർ, നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സുധാകരൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി. വിഷ്ണു, താലൂക്ക് ആശുപത്രി കോവിഡ് നോഡൽ ഓഫിസർ ഡോ. മുഹമ്മദ് ഷെരീഫ്, പി. ശ്രീകുമാർ, എസ്ഐ സി.ടി. ബാബുരാജ്, കെ. ബാലകൃഷ്ണൻ, കെ.എം. ഇസ്ഹാഖ്, പി. ജയൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക