കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഇനിയും കടിച്ചുതൂങ്ങാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പുതോൽവി സംബന്ധിച്ച റിപ്പോർട്ട് ജൂൺ ഒന്നിന് ഹൈക്കമാൻഡ് പരിഗണിക്കുമെന്നാണ് വിവരം. സ്ഥാന നഷ്ടം ഉറപ്പായ സാഹചര്യത്തിൽ എത്രയുംവേഗം തന്നെ ചുമതലയിൽനിന്ന് നീക്കണമെന്നാണ് മുല്ലപ്പള്ളിയുടെ ആവശ്യം.
കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ പൂർണമായും നിസ്സംഗതയിലാണ് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. തങ്ങളെ പടിക്കുപുറത്തുനിർത്തി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിനാൽ ഇക്കാര്യവും ഹൈക്കമാൻഡ് തീരുമാനിച്ചാൽ മതിയെന്ന നിലപാടിലാണ് ഇരുവരും. ഇരുഗ്രൂപ്പും പേരുകളൊന്നും നിർദേശിക്കില്ലെങ്കിലും തങ്ങൾക്ക് താൽപ്പര്യമില്ലാത്തവർ പരിഗണനയിൽ വന്നാൽ കൂട്ടായി എതിർക്കാനാണ് തീരുമാനം.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വിശ്വാസത്തിലെടുത്താണ് ചെന്നിത്തലയെ വെട്ടി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക