കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡ് മനസിലിരുപ്പ് മനസിലാക്കാനാവാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. കെ സുധാകരന് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും ദളിത് പ്രാതിനിധ്യം ഉയർത്തി കൊടിക്കുന്നിൽ സുരേഷിനെ മുന്നിൽ നിർത്തി കെ സുധാകരന്റെ വരവിനെ തടയാനുള്ള നീക്കമാണ് ഒരു വിഭാഗം നടത്തുന്നത്.
നേതൃത്വത്തിൽ സജീവത നിലനിർത്തുന്ന പുതിയ ആളുകൾ വരണമെന്ന ആവശ്യം ഉയർത്തുന്നവരാണ് സുധാകരന് വേണ്ടി വാദിക്കുന്നത്. സുധാകരനെ എതിർക്കുന്ന ഗ്രൂപ്പുകളുടെ പിന്തുണ ഒടുവിൽ തനിക്കുണ്ടാവുമെന്ന വിശ്വാസമാണ് കൊടിക്കുന്നിലിനെ നയിക്കുന്നത്. എ ഗ്രൂപ്പ് കെ സി ജോസഫിന്റെ പേര് മുന്നോട്ടുവച്ചെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയില്ല.
എ വിഭാഗത്തിൽ നിന്ന് അൽപ്പം അകന്നുനിൽക്കുന്ന പി ടി തോമസ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകളും സജീവമായുണ്ട്. അതേസമയം മുൻ ഐ ഗ്രൂപ്പ് നേതാവായ അടൂർ പ്രകാശ് സുധാകരനൊപ്പം ഈഴവ പ്രാതിനിധ്യത്തിന്റെ പേരിൽ ശ്രമം നടത്തുന്നുണ്ട്. കെ മുരളീധരൻ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വി ഡി സതീശൻ പ്രതിപക്ഷ നേതാവായതിനാല്‍ മുരളീധരന് സാമുദായിക പരിഗണന തടസമായിട്ടുണ്ട്. എന്നാൽ ഇത്തവണ ഇത്തരം കാര്യങ്ങൾ ഹൈക്കമാൻഡ് പരിഗണിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. തോല്‍വിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതിക്കുമുന്നിലും സുധാകരനെതിരെ ആരോപണങ്ങൾ ഗ്രൂപ്പുകൾ ഉയർത്തിയിട്ടുണ്ട്. കെ സുധാകരന്റെ തീവ്ര നിലപാടുകൾ കോൺഗ്രസ് പോലൊരു പാർട്ടിയെ മുന്നോട്ടു നയിക്കില്ലെന്നാണ് ഇവരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക