സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം സർക്കാർ സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും. സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടും. അതേസമയം കേരളത്തിൽ പ്ളസ് ടു പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ തടസ്സം ഉന്നയിക്കില്ലെന്ന് ഹർജിക്കാരിയായ മമത ശർമ്മ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് മൂല്യനിർണയ മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കാനാണ് സിബിഎസ്ഇയുടെ ശ്രമം. അങ്ങനെയെങ്കിൽ ഫലപ്രഖ്യാപനം ജൂലൈയിൽ നടക്കും. മൂല്യനിർണയ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് തൃപാഠി പറഞ്ഞു.
മൂല്യനിർണയത്തിന് രണ്ട് ഓപ്ഷനുകളാണ് സിബിഎസ്ഇ പ്രധാനമായും പരിഗണിക്കുന്നത്. 10, 11 ക്ലാസുകളിലെ മാർക്കുകളും പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്കുകളും പരിഗണിക്കുക അല്ലെങ്കിൽ പത്താം ക്ലാസിലെ മാർക്കും ഇന്റേണൽ മാർക്കും മാനദണ്ഡമാക്കുക എന്നതാണ് രണ്ടാമത്തേത്. മൂല്യനിർണയ രീതിയിൽ പരാതിയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരവും നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക