ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പുകേസിലെ പ്രതിയായ രത്നവ്യാപാരി മെഹുല്‍ ചോക്സി. ഡൊമിനിക്ക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്സി ഈ അവകാശവാദം ഉന്നയിച്ചത്.
‘ഇന്ത്യയിലെ നിയമത്തില്‍നിന്ന് ഒളിച്ചോടിയതല്ല, രാജ്യം വിട്ടപ്പോള്‍ തനിക്കെതിരെ ഒരു വാറന്റ് പോലുമില്ലായിരുന്നു. യുഎസില്‍ ചികിത്സയ്ക്കായാണ് പോയത്. ഒളിച്ചുകഴിയാന്‍ ഒരു ഉദ്ദേശവുമില്ല. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ് രാജ്യാന്തര വാറന്റ് അല്ല. കീഴടങ്ങാനുള്ള അഭ്യര്ഥനയാണ്. ഇന്ത്യയിലേക്കു നാടുകടത്താനുള്ള നടപടികള്‍ ആന്റിഗ്വയില്‍ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ കോടതി അനുമതിയില്ലാതെ ഡൊമിനിക്ക വിടില്ല.
എന്നെ ഇന്ത്യയിലേക്ക് നാടുകടത്തണോയെന്ന് തീരുമാനിക്കാന്‍ ഞാന്‍ ആന്റിഗ്വ സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജികള്‍ നല്‍കിയിരുന്നു. എല്ലാ കോടതി നടപടികളിലും താന്‍ ഹാജരായിട്ടുണ്ട്. നിയമം അനുസരിക്കുന്നയാണാണ് ഞാന്‍. മുന്‍പ് ഒരു കേസിലും പെട്ടിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ തുടര്‍ന്നാല്‍ ആരോഗ്യം നശിക്കുമെന്ന് പേടിയുണ്ട്. 62 വയസ്സായി. ഗുരുതര രോഗമുള്ളയാളാണ്. പ്രമേഹമുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുണ്ട്. ഹൃദ്രോഗവും മറ്റു പ്രശ്നങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക